നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഗൂഗിൾ വോയ്‌സ് അസിസ്റ്റന്റ് ഉപയോക്താക്കളുടെ സംസാരം റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് ഗൂഗിൾ സെർച്ച് പ്രൊഡക്റ്റ് മാനേജർ ഡേവിഡ് മോൺസീസ‌്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗൂഗിളിന്റെ ഭാഷാ വിദഗ്ധർ ഇവ ശേഖരിക്കുന്ന ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. ഗൂഗിൾ സ്പീച്ച് സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിനായി ഭാഷ കൃത്യമായി മനസ്സിലാക്കുന്നതിനാണ് ശബ്ദം ഉപയോഗിക്കുന്നതെന്നാണ‌് അദ്ദേഹത്തിന്റെ വാദം.
സംസാര സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിന് ഇത‌് ഒഴിച്ചുകൂടാനാകില്ലെന്നും ഡേവിഡ‌് പറയുന്നു. എന്നാൽ, റെക്കോർഡ് ചെയ്യുന്ന ശബ്ദത്തിന്റെ 0.2 ശതമാനം മാത്രമേ വിശകലനം ചെയ്യുന്നുള്ളുവെന്നും അതിൽ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഉണ്ടാവില്ലെന്നും ഡേവിഡ‌് വ്യക്തമാക്കി.
എന്നാൽ ഗൂഗിളിന്റെ വാദം കള്ളമാണെന്നും സ്മാർട്ട് ഫോൺ, സുരക്ഷാ ക്യാമറ, ഹോം സ്പീക്കർ എന്നിവയിലൂടെ നടത്തുന്ന എല്ലാ ആശയവിനിമയങ്ങളും റെക്കോഡ് ചെയ്യുകയും ഇതിന്റെ ക്ലിപ്പ് മറ്റ‌് ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുണ്ടെന്നും ബെൽജിയൻ മാധ്യമമായ വിആർടി എൻഡബ്ല്യുഎസ് റിപ്പോർട്ട് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..