ഞാൻ പെണ്ണായിരുന്നെങ്കിലോ? നീ ആണായിരുന്നെങ്കിലോ...? സുന്ദരിയും സുന്ദരനുമായി മാറിയാൽ എങ്ങനെയിരിക്കുമെന്ന അന്വേഷണമാണ് സാമൂഹ്യമാധ്യമത്തിൽ പുതിയ ട്രെൻഡ്. എവിടെയോ കണ്ടുമറന്നെന്ന് തോന്നലുളവാക്കുന്ന സുന്ദരിക്കുട്ടികളെയും സുന്ദരക്കുട്ടന്മാരെയും സൃഷ്ടിച്ച് തരംഗമായ ‘ഫെയ്‌സ് ആപ്’ ആണ് ഈ ‘പുതിയ മുഖങ്ങൾക്കു’ പിന്നിൽ. പെണ്ണിനെ ആണാക്കാനും ആണിനെ പെണ്ണാക്കാനും കഴിയുന്ന ഈ ആപ് ഒരുതവണയെങ്കിലും ചെയ്‌ത് നോക്കാത്ത സാമൂഹ്യമാധ്യമക്കാർ കുറവായിരിക്കും.
മുടി നീട്ടാനും താടിയും മീശയും വയ്ക്കാനുമൊക്കെ ‘മുഖം ആപ്’ സഹായിക്കും. എഡിറ്റിങ് ആപ്പുകൾ പലതും പണ്ടുമുതലേ പ്ലേസ്‌റ്റോറിലും മറ്റ് ആപ് സ്‌റ്റോറുകളിലും ലഭ്യമാണെങ്കിലും ഇങ്ങനെ അവനവനെത്തന്നെ മാറ്റിക്കളയുന്ന ആപ് മലയാളികൾക്കിടയിൽ തരംഗമാകുന്നത് ആദ്യമായാണ്. മുഖം കണ്ടെത്തുകമാത്രമല്ല, വാട്‌സാപ്, ട്വിറ്റർ, ഫെയ്‌സ്‌ബുക്ക് തുടങ്ങിയവയിലൂടെ പ്രമുഖരും അവരുടെ ഫാൻസും ചിത്രങ്ങൾ പങ്കുവയ്ക്കുന്നുമുണ്ട്. പത്തനംതിട്ട കലക്ടർ പി ബി നൂഹിനുവരെ സ്ത്രീയുടെ മുഖം നൽകി ആരാധകർ. ഗ്രൂപ്പ് ഫോട്ടോകളിൽ പുതിയ മുഖമിട്ട് സുഹൃത്തുക്കൾക്ക് പണി കൊടുത്തവരുമുണ്ട്. കഴിഞ്ഞവർഷം ഫെയ്‌സ് ആപ്പിന്റെതന്നെ ‘വയസ്സാക്കൽ’ ഫീച്ചർ തരംഗമായിരുന്നു. അപ്പൂപ്പനും അമ്മൂമ്മയുമാകുമ്പോൾ കാണാൻ എങ്ങനെയിരിക്കും എന്നാണ് അന്ന് ട്രെൻഡായത്.
സ്വകാര്യത സംബന്ധിച്ച് ആശങ്കയും ഇത്തരം ആപ്പുകൾ ഉയർത്തുന്നുണ്ട്. വ്യക്തിവിവരങ്ങൾ ഒരുതടസ്സവുമില്ലാതെ ചോരാൻ ഇത് ഇടയാക്കുമെന്ന് ആപ് കമ്പനികൾതന്നെ സമ്മതിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..