കൊച്ചി > വാർത്ത വായിക്കുന്ന റോബോട്ടുകൾക്ക് പിന്നാലെ വാർത്ത സ്വയം തയ്യാറാക്കാൻ കംപ്യൂട്ടറുകളും സജ്ജമാകുന്നു. ആർക്കൈവിൽ നൽകിയിട്ടുള്ള സൂചനാ വാക്കുകളിൽനിന്ന് കംപ്യൂട്ടർ തന്നെ വാർത്ത തയ്യാറാക്കുന്ന സങ്കേതികവിദ്യ വികസിപ്പിച്ചത് യുസി കോളേജ് കംപ്യൂട്ടർ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ഷൈൻ ജോർജാണ്. അദ്ദേഹത്തിന്റെ ഈ കണ്ടെത്തലിന് കുസാറ്റ് ഡോക്‌ടറേറ്റ് നൽകി.
പരീക്ഷണങ്ങളിൽ 50 ശതമാനത്തോളം കൃത്യത ഉറപ്പാക്കാൻ കഴിഞ്ഞിട്ടുള്ളതായി ഡോ. ഷൈൻ ജോർജ് പറഞ്ഞു. മാധ്യമങ്ങളുമായി ചേർന്ന് ഗവേഷണത്തെ കൂടുതൽ പ്രായോഗിക തലത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആർക്കൈവിൽ നൽകുന്ന വിവരങ്ങളുടെ സൂക്ഷ്മതയാണ് കംപ്യൂട്ടർ വാർത്തകളുടെ ആധികാരികതയ്ക്ക് അടിസ്ഥാനം. ഓരോ വിഷയങ്ങളിലും നേരത്തെ സംഭവിച്ച കാര്യങ്ങളുടെ പരമാവധി വിശദാംശങ്ങൾ ഫീഡ് ചെയ്യും. അവയ്ക്ക് കീ വേർഡുകളും നൽകും. മനുഷ്യന്റെ തലച്ചോറ് എങ്ങനെ പ്രവർത്തിക്കുന്നോ അതുപോലെ കംപ്യൂട്ടറിനെ ആക്കിത്തീർക്കുകയാണ്.
ഇതിന് കംപ്യൂട്ടറിനെ തുടർച്ചയായി പരിശീലിപ്പിക്കും. വിവേചിച്ചെടുക്കാൻ ശീലിപ്പിക്കും. ന്യൂറൽ നെറ്റ്‌വർക്ക് എന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണിത് സാധ്യമാകുക. ഇതോടെ വിശകലനാത്മക സ്വഭാവമുള്ളവയോ ചരിത്രം അന്വേഷിക്കുന്നവയോ അടക്കമുള്ള വാർത്തകൾ കംപ്യൂട്ടറിന് സ്വന്തമായി ഉണ്ടാക്കാൻ കഴിയും. ഡോ. വി പി ജഗതിരാജിന്റെയും ഡോ. കെ വി പ്രമോദിന്റെയും കീഴിലാണ് ഗവേഷണം പൂർത്തിയാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..