ന്യൂയോർക്ക് > മനുഷ്യന്റെ നിലനിൽപ്പിന‌് ഭീഷണിയായി ഭൂമിയിലെ പത്തുലക്ഷം സസ്യങ്ങളും ജീവജാലങ്ങളും വംശനാശത്തിലേക്കെന്ന‌് യുഎൻ പഠനം. മുൻ പഠനങ്ങളിൽനിന്ന‌് വ്യത്യസ‌്തമായി ജീവികളും സസ്യങ്ങളും അപ്രത്യക്ഷമാകുമ്പോൾ മനുഷ്യന്റെ ആരോഗ്യത്തെയും ഭക്ഷണത്തെയും വെള്ളത്തെയും എങ്ങനെ നേരിട്ട‌് ബാധിക്കുമെന്ന‌് പഠനം തെളിയിക്കുന്നു. 50 രാജ്യങ്ങളിലെ 150 ഗവേഷകരുടെ മൂന്നുവർഷത്തെ പഠനം ക്രോഡീകരിച്ചത‌് ഇന്റർഗവൺമെന്റൽ സയൻസ‌് പോളിസി പ്ലാറ്റ‌്ഫോം ഓൺ ബയോ ഡൈവേഴ‌്സിറ്റി ആന്റ‌് ഇക്കോസിസ‌്റ്റമാണ‌്. ലോകത്തിലെ പ്രധാനപ്പെട്ട സർവകലാശാലകളിലെ ഏഴു ശാസ‌്ത്രജ്ഞർ നേതൃത്വം നൽകി. 132 രാജ്യങ്ങളുടെ പ്രതിനിധികൾ കണ്ടെത്തലുകൾ അംഗീകരിച്ച‌് ഒപ്പു വച്ചു.
പത്ത‌് ലക്ഷം സസ്യങ്ങളും ജീവജാലങ്ങളും നമുക്ക‌് നഷ‌്ടപ്പെടുന്നുവെന്നതിനെക്കാൾ ഞെട്ടിക്കുന്ന പ്രശ‌്നം അത‌് മനുഷ്യന്റെ നിലനിൽപ്പിനെ ബാധിക്കുന്നവെന്നതു തന്നെയാണെന്ന‌് പാനലിന്റെ അധ്യക്ഷനായി ബ്രിട്ടിഷ‌് രസതന്ത്രജ്ഞൻ റോബർട്ട‌് വാട‌്സൺ പറഞ്ഞു. നമ്മൾ പ്രകൃതിയെ കുറിച്ച‌് ആകുലരാണ‌് എന്നാൽ നമ്മൾ മനുഷ്യന്റെ നിലനിൽപ്പിനെ കുറിച്ച‌് കൂടുതൽ ആകുലരാണ‌്. എന്തിനെയും മനുഷ്യനുമായി ബന്ധിപ്പിച്ചില്ലെങ്കിൽ നമ്മുടെ പ്രവർത്തനം കേവല പരിസ്ഥിതി വാദത്തിൽ ഒതുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യചരിത്രത്തിൽ ഇതുവരെയില്ലാത്ത വിധം സസ്യജന്തു ജാലങ്ങൾ ഭീഷണിനേരിടുകയാണ‌്. സമാനതകളില്ലാത്ത തരത്തിൽ പ്രകൃതിയുടെ വീഴ‌്ചാ നിരക്കും വംശനാശ നിരക്കും വർദ്ധിക്കുകയാണ‌്. മനുഷ്യനിർമിതമായ കലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യത്തിലെ താളപ്പിഴകളും നിയന്ത്രിക്കാൻ റിപ്പോർട്ട് ലോക രാജ്യങ്ങളുടെ സർക്കാരുകളോട‌് ആവശ്യപ്പെട്ടു.
വ്യാപകമായ കീടനാശിനി ഉപയോഗവും മലിനീകരണവും അനിയന്ത്രിത മത്സ്യബന്ധനവും നാഗരികതയും വരുത്തിവച്ച നാശത്തിനു മീതേ ചൂടേറുന്ന കാലാവസ്ഥയും ജൈവസമ്പത്തിനെ പ്രതികൂലമായി ബാധിച്ചു. ഓരോ രണ്ടു ഡിഗ്രീ സെൽഷ്യൽസ‌് വർദ്ധിപ്പിക്കുമ്പോഴും കടലിലെ ആവാസവ്യവസ്ഥ തകരുകയാണ‌്. കടലിലെ അമ്ലത്തിന്റെ അളവ‌് മത്സ്യങ്ങൾക്ക‌് ഭീഷണിയാകുമ്പോൾ അത‌് നേരിട്ട‌് ബാധിക്കുന്നത‌് കടലോരത്തെ മനുഷ്യരുടെ ആഹാരശീലത്തെയും ജീവനോപാധിയെയുമാണ‌്.
കീടനാശിനികളും കൊതുകിനെ തുരത്തുന്ന മരുന്നുകളും പൂമ്പാറ്റകളെയും വണ്ടുകളെയും ഇല്ലാതാക്കിയത‌് പരാഗണത്തെയും ഇവയെ ഭക്ഷിച്ചു ജീവിക്കുന്ന മറ്റു ജീവികളെയും ബാധിച്ചു. എന്നാൽ പ്രവർത്തിക്കാനും മാറ്റം വരുത്താനും ഇപ്പോഴും വൈകിയിട്ടില്ലെന്ന‌് റിപ്പോർട്ട് പരാമർശിക്കുന്നു. നിലവിലെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ മൂലധന നിക്ഷേപമുള്ള സമ്പന്നർ എതിർക്കാൻ സാധ്യതയുണ്ടെന്ന‌് റിപ്പോർട്ടിൽ ഒപ്പുവച്ച രാജ്യങ്ങൾ സമ്മതിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..