മുംബൈ
പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കാൻ ഡൽഹി ക്യാപിറ്റൽസും മുംബൈ ഇന്ത്യൻസും ഇന്ന് മുഖാമുഖം. മുംബൈ ബ്രാബോൺ സ്‌റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് ഫൈനൽ.
ഇരുടീമുകൾക്കും ഗ്രൂപ്പ് ഘട്ടത്തിൽ എട്ട് കളിയിൽ ആറ് ജയമടക്കം 12 പോയിന്റായിരുന്നു. റൺനിരക്കിൽ ഒന്നാമതായി ഡൽഹി നേരിട്ട് ഫൈനലിൽ കടന്നു. മുംബൈ എലിമിനേറ്ററിൽ യുപി വാരിയേഴ്‌സിനെ കീഴക്കിയാണ് കിരീടപ്പോരാട്ടത്തിന് അർഹത നേടിയത്. ഇരുടീമുകളും ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് തവണ ഏറ്റുമുട്ടിയപ്പോൾ വിജയം പങ്കിട്ടു.
ബാറ്റർമാരാണ് ടീമുകളുടെ ശക്തി. ഡൽഹി ക്യാപ്‌റ്റൻ ഓസ്‌ട്രേലിയക്കാരി മെഗ് ലാന്നിങ് എട്ട് കളിയിൽ 310 റണ്ണുമായി ഒന്നാംസ്ഥാനത്താണ്. വെടിക്കെട്ട് ബാറ്റിങ്ങുമായി ഷഫാലി വർമ ഓപ്പണറായി കൂട്ടിനുണ്ട്. ജെമീമ റോഡ്രിഗസ്, മരിസന്നെ കാപ്പ് എന്നിവരും ഫോമിലാണ്. പന്തെറിയാൻ മരിസന്നെക്കൊപ്പം ശിഖ പാണ്ഡെയുണ്ട്. മിന്നു മണിയാണ് ടീമിലെ മലയാളി സാന്നിധ്യം.
ഹർമൻപ്രീത് കൗർ നയിക്കുന്ന മുംബൈ നിരയിൽ ഹെയ്‌ലി മാത്യൂസും നാറ്റ് സ്‌കീവറും ബാറ്റിങ്ങിൽ തിളങ്ങുന്നു. ബൗളിങ്ങിൽ 15 വിക്കറ്റെടുത്ത സ്‌പിന്നർ സായ്‌ക ഇഷാഖാണ് പ്രധാന ആയുധം. പന്തെറിയാൻ സ്‌കീവറും മെലി കെറും കൂട്ടിനുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..