ന്യൂയോർക്ക്> പുരുഷ ടെന്നീസിലും മാറ്റത്തിന്റെ വിളംബരം. സ്‌പാനിഷ് കൗമാരതാരം കാർലോസ് അൽകാരസ് യുഎസ് ഓപ്പൺ കിരീടത്തിനൊപ്പം ലോക ഒന്നാംറാങ്കും സ്വന്തമാക്കി. പ്രായം 19 വർഷവും 129 ദിവസവും. ടെന്നീസ് റാങ്കിങ് തുടങ്ങിയ 1973നുശേഷമുള്ള പ്രായംകുറഞ്ഞ ഒന്നാംറാങ്കുകാരൻ.
ഫൈനലിൽ നോർവേയുടെ കാസ്‌പർ റൂഡിനെ 6–-4, 2–-6, 7–-6, 6–-3ന് പരാജയപ്പെടുത്തി. ആദ്യ ഗ്രാൻഡ് സ്ലാം കിരീടമാണിത്.
തോറ്റെങ്കിലും റൂഡ് രണ്ടാംറാങ്കിലെത്തി. പീറ്റ് സാംപ്രസിനുശേഷം യുഎസ് ഓപ്പൺ നേടുന്ന പ്രായംകുറഞ്ഞ താരമാണ്. 1990ൽ യുഎസ് ഓപ്പൺ ചാമ്പ്യനാകുമ്പോൾ സാംപ്രസിന് 19 വർഷവും 15 ദിവസവുമായിരുന്നു പ്രായം. ഒന്നാംറാങ്ക് നേടുന്ന നാലാമത്തെ സ്‌പെയ്‌ൻ താരമാണ്. യുവാൻ കാർലോസ് ഫെറേറൊ, കാർലോസ് മോയ എന്നിവർക്കൊരു പിൻഗാമി. രണ്ടാംതവണയാണ് യുഎസ് ഓപ്പണിൽ കളിക്കുന്നത്. കളിഞ്ഞതവണ അരങ്ങേറ്റത്തിൽ ക്വാർട്ടറിലെത്തിയിരുന്നു.
ഫൈനലിൽ ആദ്യ രണ്ട് സെറ്റ് ഇരുവരും പങ്കിട്ടു. മൂന്നാം സെറ്റ് ഒപ്പത്തിനൊപ്പമായിരുന്നു. കരുത്തുറ്റ സർവും ഷോട്ടുകളുമായി അൽകാരസ് നിർണായക സെറ്റ് പിടിച്ചു. നാലാം സെറ്റിൽ ആധിപത്യം തുടരാനായി. ഇരുപത്തിമൂന്നുകാരനായ റൂഡ് ഫ്രഞ്ച് ഓപ്പൺ ഫൈനലിലും തോറ്റു. സ്‌പാനിഷ് താരമായ റാഫേൽ നദാലിനോടായിരുന്നു തോൽവി. പുരുഷ ടെന്നീസിലും പുതിയ താരങ്ങൾ ഉദയംകൊള്ളുന്നതിന്റെ സൂചനയായി യുഎസ് ഓപ്പൺ. റാഫേൽ നദാൽ, നൊവാക് ജൊകോവിച്ച്, റോജർ ഫെഡറർ എന്നീ സൂപ്പർ ത്രയങ്ങളില്ലാത്ത ഫൈനൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..