ജൊഹന്നാസ്‌ബർഗ്
അണ്ടർ 19 വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ സെമി സാധ്യത നിലനിർത്തി ഇന്ത്യ. സൂപ്പർ സിക്‌സിലെ അവസാന മത്സരത്തിൽ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തകർത്തു. ജയത്തോടെ ഗ്രൂപ്പ് ഒന്നിൽ നാല് കളിയിൽ ആറ് പോയിന്റുമായി ഒന്നാമതാണ് ഇന്ത്യ. എന്നാൽ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകൾക്ക് ഇനി ഓരോ കളി ബാക്കിയുണ്ട്. ഈ മത്സരഫലം ആശ്രയിച്ചാകും ഇന്ത്യയുടെ ഭാവി.
ഓസ്‌ട്രേലിയയോടെറ്റ കനത്ത തോൽവി മായ്‌ക്കുന്ന പ്രകടനമായിരുന്നു ലങ്കയ്‌ക്കെതിരെ ഇന്ത്യൻ കൗമാരക്കാരികളുടേത്. 59 റണ്ണിന് അയൽക്കാരെ മടക്കി. 76 പന്തുകൾ ബാക്കിനിൽക്കേ ജയവും കണ്ടു. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യയെ സ്‌പിന്നർ പാർഷവി ചോപ്ര നയിച്ചു. പതിനാറുകാരി നാല് വിക്കറ്റ് നേടി. നാലോവറിൽ വഴങ്ങിയത് അഞ്ച് റൺമാത്രം. മനത് കശ്യപ് രണ്ട് വിക്കറ്റും വീഴ്‌ത്തി. 25 റണ്ണെടുത്ത ക്യാപ്‌റ്റൻ വിശ്‌മി ഗുണരത്‌നെ മാത്രമാണ് ലങ്കൻനിരയിൽ പിടിച്ചുനിന്നത്. റിസ്‌മി സഞ്ജന ബാറ്റ് ചെയ്യാനിറങ്ങിയില്ല.
മറുപടിയിൽ 15 പന്തിൽ 28 റണ്ണുമായി പുറത്താകാതെനിന്ന സൗമ്യ തിവാരിയാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്. ക്യാപ്‌റ്റൻ ഷഫാലി വർമയ്‌ക്ക് (15) തിളങ്ങാനായില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..