മുംബെെ
സുനിൽ ഛേത്രിയുടെ ഗോളിൽ ഒരിക്കൽക്കൂടി ബംഗളൂരു എഫ്‌സി ആഘോഷിച്ചു. കളി തീരാൻ 12 മിനിറ്റ് ബാക്കിനിൽക്കെ പകരക്കാരനായെത്തി മുന്നേറ്റക്കാരൻ കുറിച്ച ഗോളിൽ ഐഎസ്‌എൽ ഫുട്‌ബോൾ ആദ്യപാദ സെമിയിൽ മുംബൈ സിറ്റിക്കെതിരെ ബംഗളൂരു ജയം കുറിച്ചു (1–-0). കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരായ പ്ലേ ഓഫിൽ വിവാദ ഫ്രീകിക്ക് ഗോളിൽ ബംഗളൂരുവിനെ സെമിയിലേക്ക് നയിച്ചതും ഛേത്രിയായിരുന്നു. മുൻ ചാമ്പ്യൻമാരുടെ തുടർച്ചയായ 10–-ാംജയമാണിത്. ഞായറാഴ്‌ച ബംഗളൂരുവിന്റെ തട്ടകത്തിലാണ് രണ്ടാംപാദം.
ആദ്യം പ്ലേ ഓഫ് ഉറപ്പിച്ച, ഷീൽഡ് ചാമ്പ്യൻമാരായ മുംബൈക്കെതിരെ കൃത്യമായ പദ്ധതിയുമായാണ് പരിശീലകൻ സിമോൺ ഗെയ്‌സൺ ബംഗളൂരുവിനെ ഒരുക്കിയത്. പ്രതിരോധമായിരുന്നു തന്ത്രം. മുംബൈയുടെ കരുത്തുറ്റ ആക്രമണത്തെ എന്ത് വില നൽകിയും ചെറുക്കുക എന്ന ദൗത്യം പ്രതിരോധക്കാർ ഭംഗിയായി നിർവഹിച്ചു. ആദ്യപകുതിയിൽ ജോർജ് ഡയസും ലാലിയൻസുവാല ചാങ്തെയും ബിപിൻ സിങ്ങും പലപ്പോഴും ബംഗളൂരു ഗോൾമുഖത്തെത്തിയെങ്കിലും ഗോളകന്നു.
ഇടവേളകഴിഞ്ഞും മുംബൈ ആക്രമണം തുടർന്നു. പകരക്കാരനായി ഛേത്രി കളത്തിൽ എത്തിയതോടെ ബംഗളൂരു നീക്കങ്ങൾക്ക് മൂർച്ചകൂടി. ഒപ്പം റോയ് കൃഷ്ണയും ഹാവിയർ ഫെർണാണ്ടസും ചേർന്നതോടെ കളി ഒഴുകി. റോഷൻ നരോമിന്റെ കോർണർ കിക്കിൽനിന്ന് ഹെഡ്ഡറിലൂടെയാണ് ഛേത്രി വലകുലുക്കിയത്. തിരിച്ചടിക്കാൻ മുംബൈ ആഞ്ഞുശ്രമിച്ചെങ്കിലും ബംഗളൂരു പ്രതിരോധം അനങ്ങിയില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..