തിരുവനന്തപുരം
‘നാളെയുടെ സൂപ്പർ താരമാണിവൻ. വിരാട് കോഹ്‌ലിയും സ്റ്റീവ് സ്‌മിത്തുമെല്ലാം ഇന്ന് ചെയ്യുന്നത് ഭാവിയിൽ പകർത്തുന്നവൻ’–- 2018ലെ അണ്ടർ 19 ലോകകപ്പിൽ ശുഭ്‌മാൻ ഗില്ലിന്റെ പ്രകടനത്തെ വാഴ്‌ത്തി പരിശീലകനായിരുന്ന രാഹുൽ ദ്രാവിഡ് പറഞ്ഞതിങ്ങനെയായിരുന്നു. അഞ്ചുവർഷങ്ങൾക്കിപ്പുറം ദ്രാവിഡിന്റെ വാക്കുകൾ ശരിവയ്‌ക്കുകയാണ് ഗിൽ.
ശ്രീലങ്കയ്‌ക്കെതിരായ സെഞ്ചുറി ഏകദിനത്തിലെ രണ്ടാമത്തേതാണ്. 18 കളിയിൽ 894 റണ്ണായി. അഞ്ച് അരസെഞ്ചുറിയുമുണ്ട്. 103.71 ആണ് പ്രഹരശേഷി. ലോകകപ്പിനായി ഇന്ത്യ ഒരുക്കുന്ന വജ്രായുധമായി മാറുകയാണ് ഇരുപത്തിമൂന്നുകാരൻ. ക്യാപ്‌റ്റൻ രോഹിത് ശർമയ്‌ക്കൊപ്പം ഓപ്പണിങ് സ്ഥാനം ഭദ്രമാക്കുകയും ചെയ്‌തു.
ശിഖർ ധവാനെ ഒഴിവാക്കി, ലോകേഷ് രാഹുലിനെ അഞ്ചാംനമ്പറിലിറക്കിയാണ് ഗില്ലിനെ ഓപ്പണറായി പരിഗണിച്ചത്. ഭാവികണ്ടുള്ള പരീക്ഷണം ഫലിച്ചു.
പരമ്പരയിലെ ആദ്യമത്സരത്തിൽ 70 റണ്ണും രണ്ടാമത്തേതിൽ 21 റണ്ണുമായിരുന്നു ഗില്ലിന്റെ സമ്പാദ്യം. ഗ്രീൻഫീൽഡിൽ തുടക്കംമുതലേ ടോപ് ഗിയറിലായിരുന്നു. ആധിപത്യം നിറഞ്ഞ ഷോട്ടുകളിലൂടെ മുന്നേറി. 89 പന്തിൽ സെഞ്ചുറി പൂർത്തിയാക്കി. ആകെ 97 പന്തിലാണ് 116 റൺ. രണ്ട് സിക്‌സറും 14 ബൗണ്ടറിയും ആ ബാറ്റിൽനിന്ന് പിറന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..