മുംബൈ
സയ്യദ് മുഷ്‌താഖ് അലി ട്രോഫി ക്രിക്കറ്റിൽ കേരളം ഇന്ന് രണ്ടാംമത്സരത്തിന്. ശക്തരായ മുംബൈയാണ് എതിരാളി. ആദ്യകളിയിൽ പുതുച്ചേരിക്കെതിരെ നേടിയ ആധികാരിക ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരളം. രാത്രി ഏഴിന് വാംഖഡെ സ്‌റ്റേഡിയത്തിലാണ് പോരാട്ടം. സ്റ്റാർ സ്‌പോർട്‌സിൽ തത്സമയം കാണാം.
ആറ് വിക്കറ്റിനായിരുന്നു കേരളം പുതുച്ചേരിയെ കീഴടക്കിയത്. ബാറ്റിലും പന്തിലും ഒരുപോലെ മിന്നി. ക്യാപ്‌റ്റൻ സഞ്ജു സാംസണും ഓൾറൗണ്ടർ ജലജ് സക്‌സേനയുമായിരുന്നു വിജയശിൽപ്പികൾ. റോബിൻ ഉത്തപ്പ–-മുഹമ്മദ് അസ്‌ഹറുദീൻ ഓപ്പണിങ് സഖ്യവും പ്രതീക്ഷ പകർന്നു. മടങ്ങിവരവിൽ പേസർ ശ്രീശാന്തും മോശമാക്കിയില്ല. ഒരു വിക്കറ്റാണ് മുപ്പത്തേഴുകാരൻ നേടിയത്.
സൂര്യകുമാർ യാദവ് നയിക്കുന്ന മുംബൈ ആദ്യകളിയിൽ ഡൽഹിയോട് വമ്പൻ തോൽവി വഴങ്ങിയാണ് എത്തുന്നത്. യശസ്വി ജയ്‌സ്വാൾ, സർഫ്രാസ് ഖാൻ, ശിവം ദുബെ, ധവാൽ കുൽക്കർണി എന്നിവരാണ് മുംബൈയുടെ പ്രധാനികൾ.
മറ്റു കളികളിൽ നിലവിലെ ചാമ്പ്യൻമാരായ കർണാടകയെ പഞ്ചാബ് ഒമ്പത് വിക്കറ്റിന് വീഴ്‌ത്തി. ഉത്തർപ്രദേശ് റെയിൽവേയോട് തോറ്റു. ബംഗാൾ, ഗുജറാത്ത്, ബറോഡ ടീമുകൾ ജയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..