ലണ്ടൻ
പുരുഷ ടെന്നീസിലെ സുവർണ തലമുറയുടെ സംഗമമായിരുന്നു ലേവർ കപ്പ്. റോജർ ഫെഡററുടെ വിരമിക്കൽ വേളയിൽ ആ സുവർണ തലമുറ അവസാനമായി ഒരുമിച്ചുകൂടി. റാഫേൽ നദാലും നൊവാക് ജൊകോവിച്ചും ആൻഡി മറെയും കൂട്ടുകാരന്റെ യാത്രയയപ്പ് ഗംഭീരമാക്കി. ടീം യൂറോപ്പിലാണ് ഇവർ അണിനിരന്നത്. ടെന്നീസിലെ ബിഗ് ‘ഫോർ’.
ഡബിൾസിൽ നദാലിനൊപ്പം ഫെഡറർ അണിനിരന്നു. 40 തവണ ഇരുവരും തമ്മിൽ കളിച്ചിട്ടുണ്ട്. അതിൽ ഒമ്പതെണ്ണം ഗ്രാൻഡ് സ്ലാം ഫെെനലുകൾ. ഇക്കുറി ഒരുമിച്ച് റാക്കറ്റേന്തി. ഫെഡററും നദാലും ജൊകോവിച്ചും മറെയും ചേർന്ന് നേടിയത് 66 ഗ്രാൻഡ് സ്ലാം കിരീടങ്ങളാണ്. ടെന്നീസ് ലോകത്ത് ഇനി ഇതുപോലൊരു തലമുറയുണ്ടാകില്ല.
ലേവർ കപ്പ് ആദ്യ രണ്ട് സിംഗിൾസിലും ടീം യൂറോപ്പിനായിരുന്നു ജയം. കാസ്പെർ റൂഡ് ലോക ടീമിന്റെ ജാക് സോക്കിനെ കീഴടക്കി (6–4, 7–5, 10–7). രണ്ടാമത്തെ കളിയിൽ ഷോർട്സ്മാനെ സ്റ്റെഫനോസ് സിറ്റ്സിപാസ് തോൽപ്പിച്ചു (6–2, 6–1). മത്സരത്തിനുമുമ്പ് ഫെഡറർ കളത്തിൽ ഇറങ്ങിയിരുന്നു. കാണികളെ അഭിവാദ്യം ചെയ്തു. ഫെഡറർക്കുപിന്നാലെ നദാലും ജൊകോവിച്ചും മറെയും കളത്തിലെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..