റിയാദ്
സ്‌പാനിഷ് സൂപ്പർ കപ്പ് റയൽ മാഡ്രിഡിന്. നിലവിലെ ജേതാക്കളായ അത്‌ലറ്റിക് ബിൽബാവോയെ രണ്ട് ഗോളിന് കീഴടക്കി. ലൂക്കാ മോഡ്രിച്ചും കരീം ബെൻസെമയും ഗോളടിച്ചു. സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലായിരുന്നു ഫൈനൽ.
പന്ത്രണ്ടാം തവണയാണ് റയൽ സൂപ്പർ കപ്പ് നേടുന്നത്. ബാഴ്‌സലോണയാണ് ഏറ്റവും കൂടുതൽ ചാമ്പ്യൻമാർ–-13 വട്ടം. സെമിയിൽ ബാഴ്‌സയെ വീഴ്‌ത്തി എത്തിയ റയൽ ഫൈനലിലും മികവ് തുടർന്നു. 38–-ാം മിനിറ്റിലായിരുന്നു മോഡ്രിച്ചിന്റെ ഗോൾ.
ഇടവേളയ്‌ക്കുശേഷം പെനൽറ്റിയിലൂടെ ബെൻസെമ ലീഡുയർത്തി. കളിയവസാനം ഏദെർ മിലിറ്റാവോ ചുവപ്പുകാർഡ് കണ്ട് മടങ്ങിയെങ്കിലും റയൽ തളർന്നില്ല. ബോക്‌സിൽ മിലിറ്റാവോ കൈകൊണ്ട് പന്ത് തടുത്തു. ഇതിന് ലഭിച്ച പെനൽറ്റി റയൽ ഗോൾകീപ്പർ തിബൗ കുർടോ രക്ഷപ്പെടുത്തി. റൗൾ ഗാർഷ്യയെടുത്ത കിക്ക് ഇടംകാൽകൊണ്ട് കുർടോ തട്ടിയകറ്റുകയായിരുന്നു.
സീസണിൽ മികച്ച പ്രകടനമാണ് റയൽ നടത്തുന്നത്. സ്‌പാനിഷ് ലീഗിൽ ഒന്നാമതാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..