കൊൽക്കത്ത
ഐപിഎൽ ക്രിക്കറ്റിൽ ഫൈനൽ ലക്ഷ്യമിട്ട് രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റൻസും നേർക്കുനേർ. കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ രാത്രി 7.30നാണ് ഒന്നാം ക്വാളിഫയർ. ജയം നേടുന്നവർ നേരിട്ട് ഫൈനലിലേക്ക് കടക്കും. തോൽക്കുന്നവർക്ക് വീണ്ടും അവസരമുണ്ട്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്–-ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് എലിമിനേറ്റർ വിജയികളെ രണ്ടാം ക്വാളിഫയറിൽ നേരിടാം.
കന്നിക്കാരായ ഗുജറാത്ത് പ്രവചനങ്ങളെല്ലാം തെറ്റിച്ചാണ് കുതിച്ചത്. ഹാർദിക് പാണ്ഡ്യ നയിക്കുന്ന ടീമിൽ സൂപ്പർതാരങ്ങളില്ല. എന്നാൽ, കൂട്ടായ കളിയിലൂടെ ഗുജറാത്ത് മുന്നേറി. ഒന്നാമതായാണ് പ്ലേ ഓഫ് ഉറപ്പിച്ചത്. ശുഭ്‌മാൻ ഗിൽ, ഡേവിഡ് മില്ലർ, റഷീദ് ഖാൻ, മുഹമ്മദ് ഷമി തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. സഞ്ജു സാംസണിന്റെ കീഴിൽ എത്തുന്ന രാജസ്ഥാനാകട്ടെ ബാറ്റിലും പന്തിലും പ്രമുഖരുടെ പകിട്ടുണ്ട്.
റൺവേട്ടക്കാരിൽ ഒന്നാമനായ ജോസ് ബട്‌ലറും വിക്കറ്റ് വേട്ടക്കാരിൽ മുന്നിലുള്ള യുശ്‌വേന്ദ്ര ചഹാലും രാജസ്ഥാൻ നിരയിലുണ്ട്. സഞ്ജു, ദേവ്‌ദത്ത് പടിക്കൽ, ഷിംറോൺ ഹെറ്റ്‌മെയർ എന്നിവർ ബാറ്റിങ് നിരയെയും ട്രെന്റ് ബോൾട്ടും പ്രസിദ്ധ് കൃഷ്ണയും പേസ്‌നിരയെയും നയിക്കും. ഓൾറൗണ്ടറായി ആർ അശ്വിൻ സ്ഥിരതായർന്ന പ്രകടനമാണ് നടത്തുന്നത്.
പ്ലേ ഓഫ് മത്സരങ്ങൾ മഴയോ മറ്റു കാരണങ്ങളാലോ തടസ്സപ്പെട്ടാൽ സൂപ്പർ ഓവർ വഴി വിജയികളെ നിശ്ചയിക്കും. ഇതും നടത്താനായില്ലെങ്കിൽ പോയിന്റ് പട്ടികയിലെ സ്ഥാനം അനുസരിച്ചാകും തീരുമാനം. ഫൈനലിന് പകരംദിനമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..