മനാമ > നവംബറില്‍ ആരംഭിക്കുന്ന ഖത്തര്‍ ലോകകപ്പില്‍ കാണികള്‍ക്ക് പ്രവേശനത്തിന് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമല്ല. പകരം കോവിഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാകും പ്രവേശനം. ആറ് വയസും അതില്‍ കൂടുതലുമുള്ള എല്ലാ സന്ദര്‍ശകരും ഖത്തറിലേക്ക് പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ പരിശോധനയുടെയോ 24 മണിക്കൂറിനിടെ നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന്റെയോ നെഗറ്റീവ് ഫലം ഹാജരാക്കണമെന്ന് സംഘാടകരായ ഡെലിവറി ആന്‍ഡ് ലെഗസി സുപ്രീം കമ്മിറ്റി വ്യാഴാഴ്‌ച അറിയിച്ചു. വാക്‌സിന്‍ എടുത്തവരും അല്ലാത്തവരും പരിശോധന നടത്തണം.
ഔദ്യോഗിക മെഡിക്കല്‍ സെന്ററുകളില്‍ നിന്നുള്ള റാപിഡ് ആന്റിജന്‍ ടെസ്റ്റ് ഫലങ്ങള്‍ മാത്രമേ സ്വീകരിക്കു, സ്വയം നടത്തിയ പരിശോധന സ്വീകാര്യമല്ല. സന്ദര്‍ശകര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ഖത്തറില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമില്ല. എന്നാല്‍, കോവിഡ്-19 പോസിറ്റീവ് ആകുന്നവര്‍ സമ്പര്‍ക്ക് വിലക്കില്‍ കഴിയണം. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ് ഫുട്‌ബോള്‍. 12 ലക്ഷം ആരാധകര്‍ ടൂര്‍ണമെന്റിന് എത്തുമെന്നാണ് സംഘാടകരുടെ കണക്ക് കൂട്ടല്‍.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..