അഞ്ച് തവണ ലോക ചാമ്പ്യൻമാരായ ബ്രസീലിനെ ആഫ്രിക്കൻ ടീം കാമറൂൺ ഞെട്ടിച്ചു (1–0). തോറ്റെങ്കിലും ഗ്രൂപ്പ് ജിയിൽ ഒന്നാംസ്ഥാനക്കാരായി ബ്രസീൽ പ്രീ ക്വാർട്ടറിലേക്ക് മുന്നേറി. സെർബിയയെ 3–-2ന് കീഴടക്കി സ്വിറ്റ്‌സർലൻഡും അവസാന പതിനാറിൽ എത്തി. ഗോൾ വ്യത്യാസത്തിലാണ് ബ്രസീൽ ഒന്നാമതായത്. പ്രീക്വാർട്ടറിൽ ദക്ഷിണ കൊറിയയുമായാണ് ബ്രസീലിന്റെ മത്സരം. തിങ്കൾ രാത്രി 12.30നാണ് കളി. സ്വിസ്-–പോർച്ചുഗൽ പ്രീക്വാർട്ടർ ചൊവ്വ രാത്രി 12.30നും.
ഗ്രൂപ്പ് എച്ചിൽ യൂറോപ്യൻ കരുത്തരായ പോർച്ചുഗലിനെ 2–1ന് കീഴടക്കിയാണ് ദക്ഷിണ കൊറിയ ചരിത്രം കുറിച്ചത്. മറ്റൊരു മത്സരത്തിൽ ഉറുഗ്വേ രണ്ട് ഗോളിന് ഘാനയെ തോൽപ്പിച്ചെങ്കിലും പുറത്തായി. ഘാനയും മടങ്ങി.ബ്രസീലിനെതിരെ വിൻസെന്റ് അബൂബക്കറാണ് കാമറൂണിന്റെ വിജയഗോൾ നേടിയത്. ഗ്രൂപ്പിൽ മൂന്നാംസ്ഥാനക്കാരായാണ് കാമറൂണിന്റെ മടക്കം.
പോർച്ചുഗലിനെ കീഴടക്കിയ കൊറിയയും ഒന്നാന്തരം പ്രകടനമാണ് പുറത്തെടുത്തത്. കിങ് യങ് ഗോൺ, ഹാങ് ഹീ ചാൻ എന്നിവർ കൊറിയക്കായി ഗോളടിച്ചു. പോർച്ചുഗലിനായി റിക്കാർഡോ ഹോർട്ടയാണ് ലക്ഷ്യം കണ്ടത്. ഉറുഗ്വേക്കെതിരെ ക്യാപ്‌റ്റൻ ആന്ദ്രേ അയ്യുവിന്റെ പെനൽറ്റി പാഴായത് ഘാനയ്‌ക്ക് തിരിച്ചടിയായി. രണ്ട് ഗോളടിച്ച് ജോർജിയൻ ഡി അറാസ്‌കയേറ്റ ഉറുഗ്വേയ്‌ക്ക് ജയമൊരുക്കി.ഇന്ന് നടക്കുന്ന പ്രീ ക്വാർട്ടർ മത്സരങ്ങളിൽ നെതർലൻഡ്‌സ് അമേരിക്കയെയും അർജന്റീന ഓസ്‌ട്രേലിയയെയും നേരിടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..