ദോഹ
ഡച്ച് പ്രതാപത്തിന് അമേരിക്ക കുരുക്കിടുമോ. ഖത്തർ ലോകകപ്പിന്റെ പ്രീക്വാർട്ടർ പോരാട്ടങ്ങൾക്ക് തുടക്കമാകുമ്പോൾ നെതർലൻഡ്‌സും അമേരിക്കയും തമ്മിലാണ് ആദ്യ മുഖാമുഖം. ഗ്രൂപ്പ് എയിലെ ഒന്നാംസ്ഥാനക്കാരായാണ് നെതർലൻഡ്‌സ് പ്രീക്വാർട്ടറിന് യോഗ്യത നേടിയത്. അമേരിക്ക ഗ്രൂപ്പ് ബിയിൽ രണ്ടാമതെത്തി. രാത്രി 8.30നാണ് മത്സരം.
ഗ്രൂപ്പ് ഘട്ടത്തിൽ വമ്പൻ അട്ടിമറികൾ നടന്ന ഖത്തറിൽ കരുതലോടെയാകും അമേരിക്കൻ യുവനിരയെ ഡച്ചുകാർ നേരിടുക. കന്നി ലോകകപ്പിലെ ആദ്യ മൂന്നുകളികളിലും ലക്ഷ്യംകണ്ട കോഡി ഗാക്പോയിലാണ് പ്രതീക്ഷ. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയ ഡേവി ക്ലാസൻ മികവിലേക്കെത്തിയതും അനുകൂലഘടകമാണ്. ഫ്രെങ്കി ഡിയോങ് നയിക്കുന്ന മധ്യനിരയും കരുത്തുറ്റതാണ്. വിർജിൽ വാൻഡിക്കിന്റെ നേതൃത്വത്തിലുള്ള പ്രതിരോധനിര ഇതുവരെ കാര്യമായ പരീക്ഷണം നേരിട്ടിട്ടില്ല.
ലോകകപ്പിൽ മികവോടെ പന്തുതട്ടുന്ന സംഘമാണ് അമേരിക്കൻ യുവനിര. നിരവധി മികച്ച നീക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇവയൊന്നും ഗോളിലേക്കെത്തിക്കാൻ കഴിയാത്തതാണ് പോരായ്‌മ. ഗ്രൂപ്പിലെ മൂന്ന് കളിയിൽനിന്ന് രണ്ടുതവണമാത്രമാണ് ഗോളടിച്ചത്. യൂനസ് മൂസ, ടെയ്‌ലൻ ആദംസ്, വെസ്റ്റൺ മക്‌ക്കെന്നി ത്രയമാണ് ടീമിന്റെ ജീവൻ. സൂപ്പർതാരം ക്രിസ്റ്റ്യൻ പുലിസിച്ചും ഫോമിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..