25 April Thursday

കോടതിയിലും ജയിച്ച്‌ ജോക്കോവിച്ച്‌; ഓസ്‌ട്രേലിയയിൽ തുടരാം

വെബ് ഡെസ്‌ക്‌Updated: Monday Jan 10, 2022

image credit Novak Djokovic twitter

മെൽബൺ > ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാന്‍ മെല്‍ബണിലെത്തിയ ലോക ഒന്നാം നമ്പര്‍ താരം നൊവാക്‌ ജോക്കോവിച്ചിന്‌  ഓസ്‌‌ട്രേലിയയിൽ തുടരാം. താരത്തിന്റെ വിസ റദ്ദുചെയ്യുന്നതിന്‌ മതിയായ കാരണങ്ങളില്ലെന്നും ഉടൻ സ്വതന്ത്രനാക്കണമെന്നും ഫെഡറൽ സർക്യൂട്ട് കോടതി ഉത്തരവിട്ടു. അപ്പീൽ അംഗീകരിക്കപ്പെട്ടതോടെ ലോക ഒന്നാം നമ്പർ താരത്തിന് ഓസ്‌ട്രേലിയൻ ഓപ്പണിൽ മത്സരിക്കാം.

ജനുവരി 17 ആരംഭിക്കുന്ന ഓസ്‌‌ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാൻ 6നാണ്‌ മെല്‍ബണ്‍ ടല്ലമറൈന്‍ വിമാനത്താവളത്തിൽ  ജോക്കോവിച്ച്‌ എത്തിയത്‌. എന്നാൽ കോവിഡ്‌ വാക്‌സിനേഷൻ സ്വീകരിച്ചതിന്റെ രേഖകളോ മെഡിക്കല്‍ ഇളവുകളോ ഹാജരാക്കാനായില്ല എന്ന് ആരോപിച്ച്‌ വിസ റദ്ദ്‌ ചെയ്യുകയും കുടിയേറ്റനിയമം ലംഘിച്ചെത്തുന്നവരെ പാര്‍പ്പിക്കുന്ന ഹോട്ടലിലേക്ക് മാറ്റുകയുമായിരുന്നു.

ഇതിന്‌ പിന്നാലെ കോടതിയെ സമീപിച്ച താരം ഡിസംബറില്‍ കോവിഡ് ബാധിച്ചതിന്റെ തെളിവുകള്‍ ഹാജരാക്കി ഓസ്‌‌ട്രേലിയന്‍ ഓപ്പണ്‍ സംഘാടകരില്‍ നിന്ന്‌ മെഡിക്കല്‍ ഇളവ്‌ നേടിയതിന്റെയും ആഭ്യന്തര വകുപ്പില്‍ നിന്ന് നിര്‍ബന്ധിത വാക്‌സിന്‍ നിയമത്തില്‍ ഇളവ് നേടിയതിന്റെയും രേഖകൾ ഹാജരാക്കിയിരുന്നു.

കേസ്‌ പരിഗണിച്ച കോടതി അന്തിമ വാദം നടക്കുന്ന തിങ്കളാഴ്‌ച‌യ്‌ക്ക് മുമ്പ് ജോക്കോയെ തിരിച്ചയക്കാന്‍ പാടില്ലെന്ന് ഉത്തരവിട്ടിരുന്നു. ജോക്കോവിച്ചിന്റെ അപ്പീൽ കോടതി നിരസിച്ചിരുന്നുവെങ്കിൽ നാട്ടിലേക്കു തിരിച്ചയയ്‌ക്കുന്നതിനു പുറമേ ഓസ്‌‌ട്രേലിയയിൽ 3 വർഷത്തെ പ്രവേശന വിലക്കും താരത്തിന്‌ നേരിടേണ്ടിവന്നേനെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top