ന്യൂഡൽഹി
പിഴശിക്ഷ കുറയ്ക്കണമെന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അപ്പീൽ ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ അപ്പീൽസമിതി തള്ളി. വിലക്കും പിഴയും ഒഴിവാക്കണമെന്ന പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ അപ്പീലും തള്ളി.മാർച്ച് മൂന്നിന് ബംഗളൂരു എഫ്‌സിയുമായുള്ള ഐഎസ്‌എൽ പ്ലേ ഓഫ് മത്സരത്തിനിടെ ഇറങ്ങിപ്പോയതിനാണ് അച്ചടക്കസമിതി ക്ലബ്ബിനും കോച്ചിനുമെതിരെ നടപടിയെടുത്തത്. ക്ലബ്ബിന് ആറുകോടി രൂപ പിഴയിട്ടു. വുകോമനോവിച്ചിന് 10 ലക്ഷം രൂപ പിഴയും 10 കളിയിൽ വിലക്കുമാണ് ശിക്ഷ കിട്ടിയത്. പരസ്യമായി മാപ്പുപറഞ്ഞതിനാൽ പിഴ യഥാക്രമം നാലുകോടിയായും അഞ്ചുലക്ഷമായും കുറയ്‌ക്കുകയായിരുന്നു.
എന്നാൽ പിഴ വീണ്ടും കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീൽസമിതിയെ സമീപിച്ചത്. വുകോമനോവിച്ച് പിഴശിക്ഷയും വിലക്കും പൂർണമായും ഒഴിവാക്കണമെന്നായിരുന്നു അപേക്ഷിച്ചത്. അപ്പീൽസമിതി ഇത് രണ്ടും തള്ളി.
രണ്ടാഴ്ചയ്ക്കുള്ളിൽ പിഴയടക്കണം.
ബംഗളൂരുവുമായുള്ള മത്സരത്തിൽ സുനിൽ ഛേത്രി ഫ്രീകിക്കിലൂടെ ഗോൾ നേടിയതിനുശേഷമായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഫ്രീകിക്ക് എടുക്കുന്ന സമയം കളിക്കാർ തയ്യാറാകാത്തതിനാൽ ഗോൾ പിൻവലിക്കണമെന്ന് റഫറിയോട് ബ്ലാസ്‌റ്റേഴ്‌സ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, റഫറി ക്രിസ്‌റ്റൽ ജോൺ വഴങ്ങിയില്ല. പിന്നാലെ വുകോമനോവിച്ചിന്റെ നേതൃത്വത്തിൽ കളിക്കാർ മത്സരം പൂർത്തിയാക്കാതെ കളംവിടുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..