അഹമ്മദാബാദ്
ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ആലോചനകളില്ലെന്ന് മഹേന്ദ്രസിങ് ധോണി. ഐപിഎൽ കിരീടനേട്ടത്തിനുപിന്നാലെ സംസാരിക്കുകയായിരുന്നു നാൽപ്പത്തൊന്നുകാരൻ. ഈ സീസണോടെ ധോണി കളി മതിയാക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, ആരോഗ്യം അനുവദിക്കുമെങ്കിൽ അടുത്ത സീസണിലും ചെന്നൈ കുപ്പായമണിയുമെന്ന് ക്യാപ്‌റ്റൻ പ്രഖ്യാപിച്ചു.
‘വിരമിക്കാൻ പറ്റിയ അവസരമാണിത്. നല്ല വേദി. എളുപ്പമുള്ള കാര്യമാണത്. എന്നാൽ, ശാരീരികക്ഷമത നിലനിർത്തി അടുത്ത സീസണിലും കളിക്കാനിറങ്ങുക എന്നത് കഠിനമേറിയതും. ഞാൻ അതിനായാണ് ശ്രമിക്കുന്നത്. ഒമ്പത് മാസം കഴിഞ്ഞ് മറ്റൊരു ഐപിഎൽ കൂടി കളിക്കാൻ. ആരാധകരിൽനിന്ന് കിട്ടുന്ന അകമഴിഞ്ഞ സ്‌നേഹമാണ് എന്നെ അതിന് പ്രചോദിപ്പിക്കുന്നത്. ഒന്നും ആഗ്രഹിച്ചല്ല ഇവിടെ തുടരുന്നത്’–-ധോണി പറഞ്ഞു.
ഗുജറാത്ത് ടൈറ്റൻസിനെതിരെ ധോണിയുടെ 250–-ാം ഐപിഎൽ മത്സരമായിരുന്നു. ഈ സീസണിൽ പരിക്കുമായാണ് കളിച്ചത്. ഇടതുകാൽമുട്ടിന് വേദന അലട്ടുന്നുണ്ട്. 12 ഇന്നിങ്‌സിൽ 104 റണ്ണാണ് നേടിയത്. 182.45 ആയിരുന്നു പ്രഹരശേഷി. ഏഴാംനമ്പറിലും എട്ടാംനമ്പറിലും ക്രീസിലെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..