ദോഹ
സമനില മാത്രം മതിയാകുമായിരുന്ന ഇറാന് പിടിച്ചുനിൽക്കാനായില്ല. അമേരിക്കയോട് ഒറ്റ ഗോളിന് കീഴടങ്ങി ഇറാൻ പുറത്തായി. അമേരിക്ക ഗ്രൂപ്പ് ബിയിൽനിന്ന് രണ്ടാംസ്ഥാനക്കാരായി പ്രീ ക്വാർട്ടറിൽ കടന്നു. ഇംഗ്ലണ്ടിന് വെയ്‌ൽസ് വെല്ലുവിളിയായില്ല. മൂന്നു ഗോൾ ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യൻമാരായി ഇംഗ്ലണ്ടും മുന്നേറി. ഇറാനും വെയ്‌ൽസും പുറത്തായി.
ഗ്രൂപ്പിൽ ഒരു പോയിന്റ് മാത്രമുണ്ടായിരുന്ന അമേരിക്ക ഇറാനെതിരെ മികച്ച കളിയാണ് പുറത്തെടുത്തത്. അവസാന മത്സരത്തിൽ വെയ്‌ൽസിനെ കീഴടക്കിയ ഇറാന് സമനില മതിയാകുമായിരുന്നു. എന്നാൽ ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെ ക്രിസ്‌റ്റ്യൻ പുലിസിച്ചിന്റെ തകർപ്പൻ ഗോൾ അമേരിക്കയ്‌ക്ക് ജീവൻ നൽകി. വലതുവശത്ത് സെർജിനോ ഡെസ്‌റ്റിന്റെ ക്രോസിൽ കാൽക്കൊരുത്ത് പുലിസിച്ച് വലയിലേക്ക് ഇടിച്ചുകയറി.
ഇടവേളയ്‌ക്കുശേഷം മെഹ്‌ദി തരേമിയെ മുന്നിൽവച്ച് ഇറാൻ നടത്തിയ നീക്കങ്ങളെല്ലാം അമേരിക്കയുടെ ബോക്‌സിന് പുറത്ത് അവസാനിച്ചു.
വെയ്‌ൽസിനെതിരെ ഇംഗ്ലണ്ടിന്റെ തുടക്കം വിരസമായിരുന്നു. ഇടവേളയ്ക്ക് ശേഷമാണ് കളി ഉണർന്നത്. രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും. മാർകസ് റാഷ്‌ഫഡിന്റെ ഇരട്ടഗോളിലാണ് ഇംഗ്ലണ്ട് ജയം ആഘോഷിച്ചത്. മറ്റൊന്ന് ഫിൽ ഫോദെൻ നേടി. തകർപ്പൻ ഫ്രീകിക്കിലൂടെയായിരുന്നു റാഷ്‌ഫഡിന്റെ ആദ്യഗോൾ.
രണ്ട് ജയവും സമനിലയുമാണ് ഇംഗ്ലണ്ടിന്. അമേരിക്കയ്‌ക്ക് നാല് പോയിന്റ്. ഇറാന് മൂന്ന്. ഒരു പോയിന്റ് മാത്രം നേടിയാണ് ഗാരെത് ബെയ്‌ലിന്റെ വെയ്‌ൽസ് ടീം മടങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..