ഇംഫാൽ
ത്രിരാഷ്‌ട്ര ഫുട്‌ബോളിൽ ഇന്ത്യക്ക് ജയത്തുടക്കം. ഇംഫാലിലെ കുമൻ ലാംപെക് സ്‌റ്റേഡിയത്തിൽ നടന്ന കളിയിൽ ഒരു ഗോളിന് ഇന്ത്യ മ്യാൻമറിനെ തോൽപ്പിച്ചു. ആദ്യപകുതിയുടെ അവസാനനിമിഷം അനിരുദ്ധ് ഥാപ്പയാണ് വിജയഗോൾ നേടിയത്.
കളിയുടെ ആദ്യഘട്ടംമുതൽ ഇന്ത്യ നിയന്ത്രണം നേടി. കാൽമണിക്കൂർ തികയുംമുമ്പ് മുഹമ്മദ് യാസിറിന്റെ ക്രോസിൽ സുനിൽ ഛേത്രി ലക്ഷ്യത്തിലേക്ക് അടിതൊടുത്തെങ്കിലും ഓഫ് സൈഡായി. പിന്നാലെ ഇന്ത്യയുടെ ശക്തമായ പെനൽറ്റി വാദം റഫറി നിരസിച്ചു. ഛേത്രിയെ മ്യാൻമർ പ്രതിരോധം വീഴ്‌ത്തിയതിനാണ് ഇന്ത്യ പെനൽറ്റിക്കായി വാദിച്ചത്. ലല്ലിയൻസുവാല ചങ്‌തെയുടെ ക്രോസിൽ ഛേത്രി അടിപായിച്ചെങ്കിലും കരുത്തുണ്ടായില്ല. മറുവശത്ത് മ്യാൻമറിന്റെ അൗങ് തുവിന്റെ ലോങ് റേഞ്ച് ഷോട്ട് ഗോൾകീപ്പർ അമരീന്ദർ സിങ് കുത്തിയകറ്റി.
മ്യാൻമറിന്റെ നിയന്ത്രണത്തിലേക്ക് കളി നീങ്ങവെയാണ് അനിരുദ്ധ് ഇന്ത്യക്കായി ലീഡ് നേടുന്നത്. രാഹുൽ ബെക്കെയുടെ ക്രോസ് കൃത്യമായി മ്യാൻമർ ബോക്‌സിലെത്തി. പ്രതിരോധക്കാർക്കിടയിലൂടെ അനിരുദ്ധ് ഷോട്ട് പായിച്ചു. ആ ഗോളിൽ ഇന്ത്യ ജയംപിടിച്ചു.
ഇടവേളയ്‌ക്കുശേഷം മ്യാൻമർ പ്രത്യാക്രമണങ്ങളിലൂടെ ഇന്ത്യൻപ്രതിരോധത്തെ പരീക്ഷിച്ചു. ഇതിനിടെ, ഒരിക്കൽക്കൂടി ഇന്ത്യയുടെ പെനൽറ്റി വാദം റഫറി തള്ളി. അനിരുദ്ധ് ഥാപ്പയെ മ്യാൻമർ പ്രതിരോധം ബോക്‌സിൽ വീഴ്‌ത്തിയെങ്കിലും റഫറി വഴങ്ങിയില്ല. 28ന് കിർഗിസ്ഥാനുമായി ഇന്ത്യ കളിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..