നൗകാമ്പ്
ബാഴ്സലോണ ചരിത്രത്തിലെ സമാനതകളില്ലാത്ത പ്രതിസന്ധിയിൽ. കളത്തിന് അകത്തും പുറത്തും കനത്ത തിരിച്ചടിയിലാണ് കറ്റാലൻമാർ. ചാമ്പ്യൻസ് ലീഗിലെ കനത്ത തോൽവിക്കുപിന്നാലെ സ്പാനിഷ് ലീഗിലും പതറുകയാണ് റൊണാൾഡ് കൂമാന്റെ സംഘം.
കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി ക്ലബ്ബിനെ കാര്യമായി ബാധിച്ചിരുന്നു. കളത്തിന് അകത്ത് സ്വന്തം ശെെലിപോലും നഷ്ടപ്പെട്ടു. കാണികൾ അകന്നു. കളി കാണാനെത്തിയവർ കൂവിവിളിച്ചാണ് മടങ്ങുന്നത്.
സ്പാനിഷ് ലീഗിൽ കഴിഞ്ഞദിവസം ഗ്രനഡയോട് സമനിലയുമായി രക്ഷപ്പെടുകയായിരുന്നു. ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനോട് മൂന്ന് ഗോളിന് തോറ്റതിനുപിന്നാലെയാണ് മറ്റൊരു മോശം പ്രകടനം. പ്രതിരോധക്കാരൻ റൊണാൾഡ് അറൗഹോ 90–-ാംമിനിറ്റിൽ നേടിയ ഗോളിലാണ് സമനില നേടിയത്. നാല് കളിയിൽ എട്ട് പോയിന്റുമായി ഏഴാംസ്ഥാനത്താണ് ബാഴ്സ.
പരിശീലകൻ റൊണാൾഡ് കൂമാനെ പുറത്താക്കണമെന്ന ആവശ്യമുയർന്നു. പരമ്പരാഗത ശെെലിയായ ടികി–ടാക നടപ്പാക്കാൻ കഴിയില്ലെന്നാണ് കൂമാന്റെ വിശദീകരണം. ആ രീതിക്ക് യോജിച്ച കളിക്കാരില്ലെന്നും കൂമാൻ പ്രതികരിച്ചു.
ലയണൽ മെസി ക്ലബ് വിട്ടതിനുശേഷമുള്ള ആദ്യ സീസണാണ് ബാഴ്സയ്ക്ക്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..