സൂറിച്ച്
ലോകഫുട്‌ബോൾ സിംഹാസനത്തിൽ റോബർട്ട് ലെവൻഡോവ്‌സ്‌കി ഇരിപ്പുറപ്പിക്കുന്നു. പോയകാലം ലയണൽ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും നിഴലിലായിരുന്നു ഈ ബയേൺ മ്യൂണിക് മുന്നേറ്റക്കാരൻ. അർഹിച്ച നേട്ടങ്ങൾ പലപ്പോഴും കൈയെത്തുംദൂരത്തുനിന്ന് അകന്നു. പോളണ്ട് കുപ്പായത്തിൽ ശോഭിക്കുന്നില്ലെന്നായിരുന്നു പോരായ്‌മ. അപ്പോഴും ബയേണിൽ ഗോളടി തുടർന്നു ലെവൻഡോവ്‌സ്‌കി. കോവിഡ് കാരണം ഉറപ്പിച്ച ബാലൻ ഡി ഓർ കഴിഞ്ഞവർഷം നഷ്ടമായി. ഇത്തവണ മെസിക്ക് മുമ്പിൽ തോറ്റുപോയി. തുടർച്ചയായ രണ്ടാംവട്ടവും ഫിഫയുടെ മികച്ച താരമായി തിരിച്ചുവന്നിരിക്കുകയാണ് ലെവൻഡോവ്‌സ്‌കി. മെസിയെയും ലിവർപൂളിന്റെ മുഹമ്മദ് സലായെയും പിന്തള്ളിയാണ് നേട്ടം. ബാഴ്‌സലോണയുടെ മധ്യനിരക്കാരി അലെക്‌സിയ പുറ്റെലാസാണ് വനിതാ താരം. ബാലൻ ഡി ഓറും ഈ ഇരുപത്തേഴുകാരിക്കായിരുന്നു.
കഴിഞ്ഞവർഷങ്ങളിലെ മികവ് തുടരുകയായിരുന്നു ലെവൻഡോവ്‌സ്‌കി 2021ലും. ആകെ 69 ഗോളുൾ അടിച്ചു. ജർമൻ ലീഗിൽ മാത്രം 34 കളിയിൽ 43 വട്ടം വലകണ്ടു. ജർമൻ ലീഗും ജർമൻ സൂപ്പർ കപ്പും നേടി. അന്തരിച്ച ബയേൺ ഇതിഹാസം യെർദ് മുള്ളർക്കാണ് ലെവൻഡോവ്‌സ്‌കി പുരസ്‌കാരം സമർപ്പിച്ചത്. ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സയെ ജേതാക്കളാക്കിയ പുറ്റെലാസ് 31 കളിയിൽ 18 ഗോൾ നേടി. രാജ്യാന്തര ഗോളടിയിൽ മുന്നിലെത്തിയ റൊണാൾഡോയ്‌ക്ക് പ്രത്യേക പുരസ്‌കാരം ലഭിച്ചു. ചെൽസിയുടെ തോമസ് ടുഷെലും എമ്മ ഹെയ്‌സും പുരുഷ–-വനിതാ പരിശീലകരായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പുരുഷ ഗോൾകീപ്പർ ചെൽസിക്കാരൻ എഡ്വേർഡ് മെൻഡിയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..