കൊൽക്കത്ത
വീണ്ടും ഗോകുലം. ഐ ലീഗ് ഫുട്ബോൾ കിരീടം രണ്ടാംതവണയും സ്വന്തമാക്കി ചരിത്രനേട്ടം. അവസാനമത്സരത്തിൽ കൊൽക്കത്ത മുഹമ്മദൻസിനെ 2–-1ന് പരാജയപ്പെടുത്തി.
ആദ്യമായാണ് ഒരു ക്ലബ് ഐ ലീഗ് കിരീടം രണ്ടാംതവണ സ്വന്തമാക്കുന്നത്. രണ്ടു മലയാളിതാരങ്ങളുടെ ബൂട്ടിൽ പിറന്ന ഗോളുകളാണ് വിജയമൊരുക്കിയത്. ആദ്യപകുതിയിൽ ഇരുടീമും ഗോളടിച്ചില്ല. മുഹമ്മദ് റിഷാദും (49) എമിൽ ബെന്നിയും (61) ഗോകുലത്തിനായി ലക്ഷ്യംകണ്ടു. അസ്ഹറുദ്ദീൻ മാലിക് (57) ആശ്വാസഗോൾ നേടി. ഈ സീസണിൽ 18 മത്സരം കളിച്ച ഗോകുലം ഒറ്റക്കളിയിലാണ് തോറ്റത്.
കിരീടം നിലനിർത്താൻ സമനില മതിയായിരുന്ന ഗോകുലം ജയത്തോടെ 43 പോയിന്റ് നേടി. മുഹമ്മദൻസ് (37) രണ്ടാമതായി. കഴിഞ്ഞ മത്സരത്തിൽ ചുവപ്പുകാർഡ് ലഭിച്ചതിനാൽ ക്യാപ്റ്റൻ ഷരീഫ് മുഹമ്മദില്ലായിരുന്നു. പ്രതിരോധതാരം അമിനോ ബൗബയാണ് നയിച്ചത്. സസ്‌പെൻഷനിലായ എം എസ് ജിതിനും ഇറങ്ങിയില്ല.
രണ്ടാംപകുതി തുടങ്ങിയ ഉടൻ മുഹമ്മദ് റിഷാദിന്റെ ഗോളിൽ ഗോകുലം മുന്നിലെത്തി. എട്ടു മിനിറ്റിൽ സമനില വന്നു. അസ്ഹറുദ്ദീൻ മാലിക്കിന്റെ കിക്കിൽ വല കുലുങ്ങി. സമനിലയായതോടെ കളിക്ക് വാശികൂടി. ഇതിനിടെ ഗോകുലം മുന്നേറ്റതാരം ജോർദാൻ ഫ്ലച്ചറിന് പരിക്കേറ്റു. പകരം ശ്രീക്കുട്ടനെത്തി. വൈകാതെ എമിൽ ബെന്നി വിജയഗോൾ നേടി. സ്വന്തം കാണികൾക്കുമുന്നിൽ കിരീടം വേണമെന്ന വാശിയിൽ മുഹമ്മദൻസ് പൊരുതിയതോടെ ഗോകുലം ഗോൾമുഖത്ത് സമ്മർദമായി. പ്രതിരോധക്കാരൻ അമിനോ ബൗബയും ഗോൾ കീപ്പർ രക്ഷിത് ദകറും ചേർന്ന് മുന്നേറ്റങ്ങളുടെ മുനയൊടിച്ചു.
‘തനി കേരളം’
പേരിൽ മാത്രമല്ല അടിമുടി ‘കേരള’ സംഘമാണ് ഗോകുലം. ആകെയുള്ള 26 അംഗങ്ങളിൽ പകുതിയും മലയാളി താരങ്ങൾ. 13 പേർ. ഇതിൽ മുഹമ്മദ് ജാസിം, അലക്സ് സജി, താഹിർ സമൻ, എമിൽ ബെന്നി, എം എസ് ജിതിൻ എന്നിവർ കഴിഞ്ഞ സീസണിലും ടീമിലുണ്ടായിരുന്നു.
പി റിഷാദ്, സൗരവ്, വി എസ് ശ്രീക്കുട്ടൻ, മുഹമ്മദ് ഉവൈസ്, അബ്‌ദുൾ ഹക്കു, ടി ഷഹജാസ്, ഇ എം അഭിജിത്, കെ അഭിജിത് എന്നിവരാണ് മറ്റ് മലയാളി കളിക്കാർ.
ഗോകുലം കേരള ടീം:
രക്ഷിത് ദാഗർ, മുഹമ്മദ് ജാസിം, അലക്സ് സജി, പവൻകുമാർ, താഹിർ സമൻ, റിഷാദ്, സൗരവ്, റൊണാൾഡ് സിങ്, എമിൽ ബെന്നി, സുഭാഷ് സിങ്, സോദിൻഗ്ലിയാന, മുഹമ്മദ് ഉവൈസ്, എം എസ് ജിതിൻ, ബെനെസ്റ്റൻ ബരേറ്റോ, അബ്‌ദുൾ ഹക്കു, വിഘ്‌നേശ്വരൻ ഭാസ്‌കരൻ, ടി ഷഹജാസ്, ഇ എം അഭിജിത്, ജയിംസ് കിതാൻ, കെ അഭിജിത്.
വിദേശതാരങ്ങൾ:
ബൗബ അമിനോ (കാമറൂൺ), അഹമ്മദ് വസീം റസാഖ് (ശ്രീലങ്ക), ഷരീഫ് മുഹമ്മദ് (അഫ്‌ഗാനിസ്ഥാൻ), ജോർദെയ്‌ൻ ഫ്ലെച്ചർ (ജമൈക്ക), ലൂക്ക മെയ്‌സെൻ (സ്ലോവേനിയ).
പരിശീലകൻ:
വിൻസെൻസോ അനീസെ
(ഇറ്റലി)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..