ടൂറിൻ
ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ രണ്ട് പെനൽറ്റി ഗോളുകൾ യുവന്റസിനെ കാത്തു. ഇറ്റാലിയൻ ലീഗിൽ അറ്റ്‌ലാന്റയോട് യുവന്റസ് 2–-2ന് പിരിഞ്ഞു. സമനില വഴങ്ങിയെങ്കിലും യുവന്റസ് കിരീടത്തിലേക്ക് ഒരുപടികൂടി അടുത്തു. രണ്ടാമതുള്ള ലാസിയോ തുടർച്ചയായ മൂന്നാം മത്സരത്തിലും തോറ്റത് യുവന്റസിന്റെ ലീഡുയർത്തി.
ഒന്നാം സ്ഥാനത്ത് 76 പോയിന്റാണ് യുവന്റസിന്. ലാസിയോക്ക് 68ഉം. സസുവോളോയോട് 1–-2നാണ് ലാസിയോ തോറ്റത്. 67 പോയിന്റുമായി അറ്റ്‌ലാന്റ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. ലീഗിൽ സീസണിൽ 87 ഗോളാണ് അറ്റ്‌ലാന്റ അടിച്ചുകൂട്ടിയത്. 68 ഗോളടിച്ച ലാസിയോയാണ് രണ്ടാമത്. യുവന്റസ് 67 ഗോളടിച്ചു.
യുവന്റസിനെതിരെ ദുവാൻ സപാട്ടയിലൂടെ അറ്റ്‌ലാന്റ തുടക്കത്തിൽത്തന്നെ ലീഡ് പിടിച്ചു. രണ്ടാംപകുതിയിൽ റൊണാൾഡോയുടെ പെനൽറ്റിയിൽ യുവന്റസ് തിരിച്ചെത്തി.
കളി തീരാൻ പത്ത് മിനിറ്റ് ശേഷിക്കെ റസ്‌ലാൻ മലിനോവ്‌സ്‌കി വീണ്ടും അറ്റ്‌ലാന്റയെ മുന്നിലെത്തിച്ചു. എന്നാൽ, കളിയുടെ അവസാന മിനിറ്റിൽ കിട്ടിയ പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് റൊണാൾഡോ യുവന്റസിന് സമനിലയൊരുക്കി.
ലീഗിൽ റൊണാൾഡോയ്‌ക്ക് 28 കളിയിൽ 28 ഗോളായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..