ബ്യൂണസ് അയേഴ്‌സ്
ലയണൽ മെസി മിന്നിയ കളിയിൽ ഉറുഗ്വേയെ മൂന്ന് ഗോളിന് വീഴ്‌ത്തി അർജന്റീന. മെസി ഒന്നടിച്ചപ്പോൾ റോഡ്രിഗോ ഡി പോൾ, ലൗതാരോ മാർടിനെസ് എന്നിവരും കോപ ചാമ്പ്യൻമാർക്കായി ലക്ഷ്യംകണ്ടു. ലാറ്റിനമേരിക്കൻ ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിലെ മറ്റൊരു കളിയിൽ കരുത്തരായ ബ്രസീലിനെ കൊളംബിയ കുരുക്കി (0–0).
കഴിഞ്ഞ ഒമ്പതുമത്സരവും ജയിച്ച ബ്രസീൽ ഇതാദ്യമായാണ് ഇത്തവണ യോഗ്യതാമത്സരത്തിൽ ജയമില്ലാതെ മടങ്ങുന്നത്. 10 കളി പൂർത്തിയായപ്പോൾ 28 പോയിന്റുമായി ബ്രസീൽ ഒന്നാമത് തുടർന്നു. അർജന്റീന 22 പോയിന്റുമായി രണ്ടാമതുണ്ട്.
ഉറുഗ്വേക്കെതിരെ ആധികാരികജയമായിരുന്നു മെസിക്കും കൂട്ടർക്കും. എതിരാളിക്ക് ഒരവസരവും നൽകാതെയായിരുന്നു മുന്നേറ്റം. ലൂയിസ് സുവാരസ് ഉൾപ്പെട്ട ഉറുഗ്വേ മുൻനിരയ്ക്ക് അർജന്റീന പ്രതിരോധത്തെ മറികടക്കാനായില്ല.
അർജന്റീന കുപ്പായത്തിലെ മെസിയുടെ 80–ാംഗോളായിരുന്നു ഉറുഗ്വേക്കെതിരായത്. അവസാന 24 കളികളിൽ തോൽവിയറിയാതെയാണ് അർജന്റീനയുടെ മുന്നേറ്റം. നെയ്--മർ ഉൾപ്പെടെ പ്രധാന താരങ്ങളെല്ലാം അണിനിരന്നിട്ടും കൊളംബിയക്കെതിരെ ബ്രസീൽ മങ്ങി. ലക്ഷ്യത്തിലേക്ക് നാലുവട്ടം മാത്രമേ അവർക്ക് പന്ത് തൊടുക്കാനായുള്ളൂ. വെള്ളിയാഴ്ച അർജന്റീന പെറുവിനെയും ബ്രസീൽ ഉറുഗ്വേയെയും നേരിടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..