കേപ്‌ടൗൺ
ദക്ഷിണാഫ്രിക്കൻ മണ്ണിൽ ചരിത്രജയത്തിനായി ഇന്ത്യ. നിർണായകമായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് കേപ്‌ടൗണിലെ ന്യൂലാൻഡ്‌സ് സ്‌റ്റേഡിയത്തിൽ ഇന്ന് തുടക്കം. ഇരുടീമുകളും ഓരോ കളി നേടി പരമ്പര തുല്യമാണിപ്പോൾ. ആരോഗ്യം വീണ്ടെടുത്ത് മടങ്ങിയെത്തുന്ന ക്യാപ്‌റ്റൻ വിരാട് കോഹ്‌ലിക്കുകീഴിൽ പുതിയ ഊർജവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. രണ്ടാം ടെസ്റ്റിൽ പരിക്കേറ്റ പേസർ മുഹമ്മദ് സിറാജ് കളിക്കില്ല. പകൽ രണ്ടിനാണ് മത്സരം.
ആദ്യ ടെസ്റ്റ് പരമ്പര ജയത്തിനായാണ് ദക്ഷിണാഫ്രിക്കയിൽ കോഹ്‌ലിയും കൂട്ടരും എത്തിയത്. ജൊഹന്നാസ്‌ബർഗിലെ ഒന്നാം ടെസ്റ്റിൽ മികച്ച പ്രകടനത്തോടെ കളി പിടിച്ച ഇന്ത്യ പക്ഷേ, വാണ്ടറേഴ്‌സിൽ തളർന്നു. ഏഴ് വിക്കറ്റിനായിരുന്നു തോൽവി. കേപ്‌ടൗണിൽ നല്ല ഓർമകളല്ല. ഇതുവരെയും ഒറ്റജയവും ഈ സ്‌റ്റേഡിയത്തിൽ ഇന്ത്യക്കില്ല. കളിച്ച അഞ്ചിൽ മൂന്നിലും തോറ്റു. രണ്ടെണ്ണം സമനിലയായി. പുറംവേദനയെ തുടർന്നായിരുന്നു കോഹ്‌ലി കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്നത്. ക്യാപ്‌റ്റൻ തിരിച്ചെത്തുന്നതോടെ ഹനുമ വിഹാരി ഒഴിവാകും. സിറാജിന് പകരം ഇശാന്ത് ശർമയോ ഉമേഷ് യാദവോ എത്തും. ഡീൻ എൽഗറിനുകീഴിലുള്ള ദക്ഷിണാഫ്രിക്കൻ നിരയിൽ മാറ്റങ്ങളില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..