പുണെ
ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റൻസ്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 62 റണ്ണിന് തകർത്താണ് മുന്നേറ്റം. 12 കളിയിൽ ഒമ്പതും ജയിച്ച് 18 പോയിന്റുമായാണ് ഹാർദിക് പാണ്ഡ്യയും കൂട്ടരും മുന്നേറിയത്. ഈ സീസണിലാണ് ഗുജറാത്ത് ലീഗിൽ അരങ്ങേറിയത്. ശുഭ്‌മാൻ ഗില്ലിന്റെ (49 പന്തിൽ 63*) അരസെഞ്ചുറി മികവിൽ ഗുജറാത്ത് ഉയർത്തിയ 144 റൺ വിജയലക്ഷ്യം പിന്തുടർന്ന ലഖ്‌നൗ 82 റണ്ണിന് കൂടാരം കയറി. നാല് വിക്കറ്റെടുത്ത സ്‌പിന്നർ റഷീദ് ഖാനാണ് ലഖ്‌നൗവിനെ തകർത്തത്.
സ്‌കോർ: ഗുജറാത്ത് 4–-144; ലഖ്‌നൗ 82 (13.5).
ബാറ്റിങ് ദുഷ്‌കരമായ പിച്ചിൽ ഓപ്പണർ ഗിൽ ഗുജറാത്തിന്റെ രക്ഷകനായി. മൂന്നിന് 51 എന്നനിലയിൽ പതറിയ ടീമിനെ ഡേവിഡ് മില്ലറെ (24 പന്തിൽ 26) കൂട്ടുപിടിച്ച് ഗിൽ നയിച്ചു. ഏഴ് ബൗണ്ടറികളുടെ അകമ്പടിയോടെയുള്ള പക്വതയാർന്ന ഇന്നിങ്‌സ്. മില്ലർ പുറത്തായശേഷം എത്തിയ രാഹുൽ ടെവാട്ടിയയെ (16 പന്തിൽ 22) ഇന്നിങ്‌സിന്റെ തുടക്കത്തിൽ ദീപക് ഹൂഡ വിട്ടുകളഞ്ഞത് ലഖ്‌നൗവിന് തിരിച്ചടിയായി.
മറുപടിയിൽ ലഖ്‌നൗ നിരയിൽ ആർക്കും പിടിച്ചുനിൽക്കാനായില്ല. 27 റണ്ണെടുത്ത ദീപക് ഹൂഡയാണ് അവരുടെ ടോപ് സ്‌കോറർ. മൂന്ന് പേർ മാത്രമാണ് രണ്ടക്കം കടന്നത്. ഗുജറാത്തിനായി തമിഴ്നാട് സ്പിന്നർ ആർ സായി കിഷോറും യാഷ് ദയാലും രണ്ടുവീതം വിക്കറ്റ് നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..