ബർമിങ്‌ഹാം
ആവേശകരമായ മത്സരത്തിൽ ഇംഗ്ലണ്ടിനെ നാല് റണ്ണിന് തോൽപ്പിച്ച് ഇന്ത്യൻ വനിതകൾ കോമൺവെൽത്ത് ഗെയിംസ് ട്വന്റി–20 ക്രിക്കറ്റിന്റെ ഫെെനലിൽ. ഇതോടെ ഇന്ത്യ മെഡൽ ഉറപ്പാക്കി. അവസാന ഓവർവരെ ആവേശംനിറഞ്ഞ കളിയിൽ സ്-മൃതി മന്ദാനയുടെയും ദീപ്തി ശർമയുടെയും മികവാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത് അഞ്ചിന് 164 റണ്ണാണ് നേടിയത്. ഇംഗ്ലണ്ട് ആറിന് 160ൽ അവസാനിച്ചു.
മന്ദാനയുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോറൊരുക്കിയത്. മന്ദാന 32 പന്തിൽ 61 റണ്ണടിച്ചു. മൂന്ന് സിക്സറും ആറ് ഫോറും. ജെമീമ റോഡ്രിഗസ് 31 പന്തിൽ 44 റണ്ണുമായി പുറത്താകാതെനിന്നു.
മറുപടിക്കെത്തിയ ഇംഗ്ലണ്ട് തുടക്കത്തിൽ ആഞ്ഞടിച്ചു. 27 പന്തിൽ 35 റണ്ണെടുത്ത ഡാനിയേല വ്യാറ്റ് ഇന്ത്യൻ ബൗളർമാരെ പരീക്ഷിച്ചു. എന്നാൽ, വ്യാറ്റിനെ പുറത്താക്കി സ്നേഹ് റാണ ഇന്ത്യയെ തിരികെക്കൊണ്ടുവന്നു. 19–-ാംഓവറിലെ അവസാനപന്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ നതാലി ഷിവെറിനെ (43 പന്തിൽ 41) റണ്ണൗട്ടാക്കിയാണ് ഇന്ത്യ കളി പിടിച്ചത്.
അവസാന ഓവറിൽ 14 റണ്ണായി ലക്ഷ്യം. സ്-നേഹ് റാണയുടെ ഓവറിന്റെ അവസാനപന്ത് സോഫി എക്ലെസ്റ്റോൺ സിക്സർ പായിച്ചെങ്കിലും അപ്പോഴേക്കും ഇന്ത്യ ജയം ഉറപ്പാക്കിയിരുന്നു. നാലോവറിൽ 18 റൺമാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്ത ദീപ്തി ബൗളർമാരിൽ തിളങ്ങി. ഇന്നുരാത്രി ഒമ്പതരയ്ക്കാണ് ഫെെനൽ. ഓസ്ട്രേലിയ–ന്യൂസിലൻഡ് മത്സരത്തിലെ ജേതാക്കളുമായി ഏറ്റുമുട്ടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..