മുംബൈ
വെടിക്കെട്ടിന് വനിതകളും തയ്യാർ. ആദ്യത്തെ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിന് ഇന്ന് തുടക്കം. രാത്രി 7.30ന് ഗുജറാത്ത് ജയന്റ്‌സ് മുംബൈ ഇന്ത്യൻസിനെ നേരിടും. അഞ്ച് ടീമുകളാണുള്ളത്. ആകെ 22 കളികൾ. 26ന് ഫൈനൽ.എല്ലാ ടീമുകളും രണ്ടുതവണ പരസ്‌പരം കളിക്കും. ഒന്നാംസ്ഥാനക്കാർ നേരിട്ട് ഫൈനലിലെത്തും. രണ്ടും മൂന്നും സ്ഥാനക്കാർ എലിമിനേറ്ററിൽ ഏറ്റുമുട്ടി ഫൈനൽ യോഗ്യത നേടും.
മൂന്ന് ടീമുകളുടെ ക്യാപ്‌റ്റൻമാർ ഓസ്‌ട്രേലിയക്കാരാണ്. ഡൽഹി ക്യാപിറ്റൽസിനെ മെഗ് ലാന്നിങ്ങും ഗുജറാത്ത് ജയന്റ്‌സിനെ ബെത്ത് മൂണിയും യുപി വാരിയേഴ്‌സിനെ അലിസ ഹീലിയും നയിക്കും. മുംബൈ ഇന്ത്യൻസിന്റെ ക്യാപ്‌റ്റൻ ഇന്ത്യൻ ടീമിന്റെ നായിക ഹർമൻപ്രീത് കൗറാണ്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ സ്‌മൃതി മന്ദാന നയിക്കും. താരലേലത്തിൽ ഉയർന്ന തുക മന്ദാനയ്ക്കായിരുന്നു. 3.4 കോടിക്കാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്.
ഡൽഹി ക്യാപിറ്റൽസിൽ ജെമീമ റോഡ്രിഗസാണ് വൈസ് ക്യാപ്‌റ്റൻ. ഷഫാലി വർമ, രാധ യാദവ്, ശിഖ പാണ്ഡെ എന്നീ ഇന്ത്യൻ താരങ്ങൾക്കൊപ്പം മലയാളി മിന്നു മണിയും കളിക്കും. വയനാട്ടുകാരിയായ ഓൾറൗണ്ടറെ 30 ലക്ഷത്തിനാണ് ടീമിലെടുത്തത്. ഗുജറാത്തിൽ സ്‌നേഹ് റാണയാണ് വൈസ് ക്യാപ്‌റ്റൻ. ഓസ്‌ട്രേലിയയുടെ ആഷ്‌ലി ഗാർഡനറുമുണ്ട്. മുംബൈ നിരയിൽ ഇംഗ്ലീഷ് താരം നാറ്റ് സ്‌കീവർ, ന്യൂസിലൻഡിന്റെ അമേലിയ കെർ എന്നിവർക്കൊപ്പം ഇന്ത്യയുടെ പൂജ വസ്‌ത്രാക്കറുണ്ട്.
ബാംഗ്ലൂരിൽ ഇംഗ്ലണ്ടിന്റെ ക്യാപ്‌റ്റൻ ഹീതർ നൈറ്റാണ് പ്രമുഖതാരം. ഓസീസിന്റെ എല്ലിസെ പെറിയും കളിക്കുന്നു. യുപി ടീമിൽ ഇംഗ്ലണ്ടിന്റെ സോഫി എക്ലസ്‌റ്റണുണ്ട്. ദീപ്‌തി ശർമ വൈസ് ക്യാപ്‌റ്റനാണ്. പത്ത് കോടിയാണ് സമ്മാനത്തുക. മത്സരങ്ങൾ സ്‌പോർട്‌സ് 18 ചാനലിൽ കാണാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..