25 April Thursday

‘ആർക്കും 
ആരേയും
തോൽപ്പിക്കാം’

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022

image credit lionel messi twitter

പോളണ്ടിനെതിരായ കളിക്കുശേഷം ലയണൽ മെസി സന്തോഷവാനായിരുന്നു. സമ്മർദങ്ങൾ ഒന്നുമില്ലാതെയായിരുന്നു മാധ്യമപ്രവർത്തകരെ നേരിട്ടത്‌. കളിക്കുശേഷം മാധ്യമങ്ങളും കളിക്കാരും മുഖാമുഖം കാണുന്ന ‘മിക്‌സഡ്‌ സോണിൽ’ മെസി സമയമെടുത്ത്‌ സംസാരിച്ചു. കളിയെക്കുറിച്ചും ഭാവിയെക്കുറിച്ചും അളന്നുമുറിച്ചുള്ള സംസാരം. അവകാശവാദങ്ങളൊന്നുമില്ല. ലോകകപ്പിൽ ആർക്കും ആരേയും തോൽപ്പിക്കാനാകുമെന്നായിരുന്നു പ്രതികരണം. ഓരോ കളിയും ഓരോ ടീമും വ്യത്യസ്‌തമാണ്‌.

ഓസ്‌ട്രേലിയക്കെതിരായ കളി എളുപ്പമാണെന്ന്‌ കരുതുന്നില്ല. അവർ നല്ല ടീമാണ്‌. അതിനാൽ, ഞങ്ങൾ നന്നായി ഒരുങ്ങുന്നുണ്ട്‌. ഓരോ കളിക്കും ലോകകപ്പ്‌ തുടങ്ങുന്നപോലെയുള്ള ഒരുക്കമാണ്‌. അതിന്റെ ഫലം കളത്തിൽ കാണുമെന്നാണ്‌ പ്രതീക്ഷ. 

ഒരുസമയം ഒരു കളിയെക്കുറിച്ചുമാത്രമാണ്‌ ആലോചിക്കുന്നത്‌. ഈ ജയം ആവർത്തിക്കാനാകുമെന്നാണ്‌ കരുതുന്നത്‌. മെക്‌സിക്കോയുമായുള്ള കളി നൽകിയ ആശ്വാസവും ആത്മവിശ്വാസവും ചെറുതല്ല. അതിനാൽ തുറന്ന മനസ്സോടെയാണ്‌ പോളണ്ടിനെ നേരിട്ടത്‌. പെനൽറ്റി നഷ്‌ടമായപ്പോൾ എനിക്ക്‌ ദേഷ്യംവന്നു. പക്ഷേ, ടീം എന്റെ തെറ്റ്‌ വേഗം മറികടന്നത്‌ ആശ്വാസമായി. ആദ്യഗോൾ  വന്നതോടെ എല്ലാം പ്രതീക്ഷിച്ചപോലെ സംഭവിച്ചെന്ന്‌ മെസി പറഞ്ഞു. 

മെസി ഗോളടിച്ചില്ലെങ്കിലും കളിയുടെ കടിഞ്ഞാൺ കൈയിലുണ്ടായിരുന്നു. 98 തവണയാണ്‌ മെസിയുടെ ബൂട്ടിൽ പന്തെത്തിയത്‌. കൂട്ടുകാർക്ക്‌ 60 പാസുകൾ നൽകി. അതിൽ അഞ്ചെണ്ണം നിർണായകമായിരുന്നു.അർജന്റീനയ്ക്കം ക്ലബ് ഫുട്ബോളിലുമായി  മെസിയുടെ 999–ാം മത്സരമായിരുന്നു ഇത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top