ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്‌റ്റർ സിറ്റിയുടെ ഗോളടി തുടരുന്നു. ബ്രൈറ്റണെ അഞ്ച് ഗോളിനാണ് സിറ്റി തകർത്തത്. റഹിം സ്‌റ്റെർലിങ് ഹാട്രിക് നേടി.
അതേസമയം, ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്ന ചെൽസിക്ക് തിരിച്ചടി കിട്ടി. ചെൽസി മൂന്ന് ഗോളിന് ഷെഫീൽഡ് യുണൈറ്റഡിനോട് തോറ്റു. ചാമ്പ്യൻമാരായ ലിവർപൂൾ സീസണിൽ ആദ്യമായി സ്വന്തം തട്ടകത്തിൽ സമനില വഴങ്ങി. ബേൺലിയോട് 1–-1നാണ് ലിവർപൂൾ കുരുങ്ങിയത്.
ബ്രൈറ്റണിനെതിരെ സിറ്റിക്കുവേണ്ടി ഗബ്രിയേൽ ജെസ്യൂസും ബെർണാഡോ സിൽവയും ലക്ഷ്യംകണ്ടു. സ്‌റ്റെർലിങ്ങിന് ഈ സീസണിൽ 27 ഗോളായി. സിറ്റി രണ്ടാംസ്ഥാനം ഉറപ്പിച്ചു.
മൂന്നാമതുള്ള ചെൽസിക്ക് കനത്ത തിരിച്ചടിയാണ്. മൂന്നു കളി ശേഷിക്കെ 60 പോയിന്റാണ് ചെൽസി. നാല് ബാക്കിയുള്ള ലെസ്‌റ്റർ സിറ്റി 59 പോയിന്റുമായി നാലാംസ്ഥാനത്തും 58 പോയിന്റുള്ള മാഞ്ചസ്‌റ്റർ യുണൈറ്റഡ് അഞ്ചാമതും നിൽക്കുന്നു.
ലിവർപൂളിനെതിരെ രണ്ടാംപകുതിയിൽ ജെയ് റോഡ്രിഗസാണ് ബേൺലിയുടെ സമനില ഗോളടിച്ചത്. ആദ്യപകുതിയിൽ ആൻഡ്രു റോബെർട്‌സണിലൂടെ ലിവർപൂൾ ലീഡ് നേടിയതാണ്. പക്ഷേ, രണ്ടാംപകുതിയിൽ വഴങ്ങി. ഈ സീസണിൽ ലിവർപൂൾ സ്വന്തം തട്ടകമായ ആൻഫീൽഡിൽ എല്ലാ കളിയും ജയിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..