ഓൾഡ് ട്രഫോർഡ്
ആറ് വർഷത്തിനുശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു കിരീടം മോഹിക്കുന്നു. നോട്ടിങ്‌ഹാം ഫോറസ്റ്റിനെ തകർത്ത് ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്‌ബോൾ ഫൈനലിന് ടിക്കറ്റെടുത്തു. ഫെബ്രുവരി 25ന് വെംബ്ലിയിൽ ന്യൂകാസിൽ യുണൈറ്റഡുമായാണ് കലാശപ്പോര്. 2017ലെ യൂറോപ നേട്ടത്തിനുശേഷം ഒരു കിരീടം തൊട്ടിട്ടില്ല യുണൈറ്റഡ്. പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലുമെല്ലാം തളർച്ച മാത്രമായിരുന്നു. ഈ സീസണിൽ ചുമതലയേറ്റ ഡച്ച് പരിശീലകൻ എറിക് ടെൻ ഹാഗാണ് യുണൈറ്റഡിനെ വീണ്ടും ജയിക്കാൻ ശീലിപ്പിച്ചത്. വിഖ്യാത കോച്ച് അലെക്‌സ് ഫെർഗൂസണുശേഷം സ്വന്തംതട്ടകമായ ഓൾഡ് ട്രാഫോർഡിൽ തുടർച്ചയായ 12 കളിയിൽ ജയമറിഞ്ഞ ആദ്യ പരിശീലകനുമായി ടെൻ ഹാഗ്.
ഇരുപാദ സെമിയിൽ നോട്ടിങ്‌ഹാമിനെ അഞ്ച് ഗോളിനാണ് മുക്കിയത്. ആദ്യപാദത്തിൽ മൂന്ന് ഗോളടിച്ചപ്പോൾ രണ്ടാംപാദത്തിൽ രണ്ട് ഗോളും കുറിച്ചു. പരിക്കുമാറിയെത്തിയ ആന്തണി മാർഷ്യലും ഫ്രെഡും ലക്ഷ്യം കണ്ടു. പരിക്കേറ്റ് മൂന്ന് മാസമായി കളത്തിന് പുറത്തായിരുന്ന ജെയ്‌ഡൻ സാഞ്ചോ പകരക്കാരനായി യുണൈറ്റഡിനായി ഇറങ്ങി. 1999ലെ എഫ്‌എ കപ്പ് ഫൈനലിൽ യുണൈറ്റഡും ന്യൂകാസിലും ഏറ്റുമുട്ടിയിരുന്നു. സതാംപ്‌ടണെ വീഴ്‌ത്തിയാണ് ന്യൂകാസിൽ കലാശപ്പോരിന് യോഗ്യത ഉറപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..