ദോഹ
ഒടുവിൽ ലയണൽ മെസിയും അർജന്റീനയും തിരിച്ചുവന്നു. ജീവൻമരണ പോരാട്ടത്തിൽ മെക്സിക്കോയെ രണ്ട് ഗോളിന് തോൽപ്പിച്ച് അർജന്റീന ലോകകപ്പ് പ്രീ ക്വാർട്ടർ പ്രതീക്ഷ നിലനിർത്തി. മെസിയും പകരക്കാരനായെത്തിയ എൺസോ ഫെർണാണ്ടസും അർജന്റീനയ്‌ക്കായി ഗോളടിച്ചു. ഈ ലോകകപ്പിൽ മെസിയുടെ രണ്ടാംഗോളാണിത്. ലോകകപ്പിലാകെ എട്ട് ഗോളായി. ഇതിഹാസതാരം ദ്യേഗോ മാറഡോണയുടെ നേട്ടത്തിനൊപ്പമെത്തി.
സൗദി അറേബ്യക്കെതിരെ അപ്രതീക്ഷിത തോൽവി വഴങ്ങിയ അർജന്റീനയ്‌ക്ക് മെക്‌സിക്കോയ്‌ക്കെതിരെ ജയം അനിവാര്യമായിരുന്നു. പ്രതിരോധത്തിൽ മൂന്ന് മാറ്റങ്ങൾ വരുത്തിയാണ് പരിശീലകൻ ലയണൽ സ്‌കലോണി ടീമിനെ ഇറക്കിയത്. എന്നാൽ കളിയുടെ ആദ്യ ഘട്ടങ്ങളിൽ ടീമിന് ഒത്തിണക്കമുണ്ടായില്ല. മെസി മുന്നേറ്റത്തിൽ ഒറ്റപ്പെട്ടു.
രണ്ടാംപകുതിയിൽ കളി മെച്ചപ്പെട്ടു. 64–-ാം മിനിറ്റിലായിരുന്നു മെസിയുടെ തകർപ്പൻ ഗോൾ. ഏയ്‌ഞ്ചൽ ഡി മരിയ അവസരമൊരുക്കി. ഡി മരിയയുടെ പന്ത് സ്വീകരിച്ച്, ബോക്‌സിന് പുറത്തുനിന്ന് മെക്‌സിക്കോ പ്രതിരോധക്കാർക്കിടയിലൂടെ മെസി അടിപായിച്ചു. മെക്‌സിക്കോ ഗോൾ കീപ്പർ ഗില്ലെർമോ ഒച്ചോവയ്‌ക്ക് എത്തിപ്പിടിക്കാനായില്ല. കളി അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെയായിരുന്നു എൺസോ ഫെർണാണ്ടസിന്റെ വിജയഗോൾ. മെസി നൽകിയ പന്ത് തകർപ്പൻ ഷോട്ടിലൂടെ എൺസോ വലയിലാക്കി. അവസാന കളിയിൽ ബുധനാഴ്‌ച പോളണ്ടാണ് അർജന്റീനയുടെ എതിരാളികൾ. നിലവിൽ രണ്ടാമതാണ് ടീം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..