ഭോപ്പാൽ
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കേരളം ഒരു സ്വർണം തുഴഞ്ഞുനേടി. പെൺകുട്ടികളുടെ തുഴച്ചിൽ ക്വഡ്രാപ്പിൾ സ്‌കൾ ഇനത്തിൽ എ എം ആവണി, വി പി അശ്വനി കുമാരൻ, ആൻസ് മരിയ മാത്യു, അമല പ്രസാദ് എന്നിവർ ഉൾപ്പെട്ട ടീം ഒന്നാമതെത്തി. ഗെയിംസിൽ കേരളത്തിന്റെ നാലാമത്തെ സ്വർണമാണിത്. ഇതടക്കം 12 മെഡലുമായി കേരളം പതിമൂന്നാം സ്ഥാനത്താണ്. ആൺകുട്ടികളുടെ നീന്തലിൽ 200 ബ്രസ്‌റ്റ്‌സ്‌ട്രോക്കിൽ കെവിൻ ജിനു വെങ്കലം നേടി.
ശനിയാഴ്‌ച സമാപിക്കുന്ന ഗെയിംസിൽ 31 സ്വർണമടക്കം 101 മെഡലുമായി മഹാരാഷ്‌ട്രയാണ് മുന്നിൽ. ഹരിയാനയ്‌ക്കും മധ്യപ്രദേശിനും 25 സ്വർണമുണ്ട്. ആൺകുട്ടികളുടെ ഫുട്‌ബോളിൽ തകർപ്പൻ ജയവുമായി കേരളം ഫൈനലിലെത്തി. സെമിയിൽ മേഘാലയയെ 5–-3ന് തോൽപ്പിച്ചു. പി ഷിബിൻ രണ്ട് ഗോളടിച്ചു. ക്യാപ്‌റ്റൻ സി പി നന്ദകിഷോർ, സി പി ശ്രീരാജ്, എ പി അൽ യാസാ എന്നിവർ പട്ടിക പൂർത്തിയാക്കി. നാളെ കർണാടകമാണ് ഫൈനലിലെ എതിരാളി. പഞ്ചാബിനെ 3–-2ന് കീഴടക്കിയാണ് കർണാടകം സ്വർണപ്പോരാട്ടത്തിന് അർഹത നേടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..