മുംബൈ> വിവാദ പ്ലേ ഓഫ് മത്സരത്തിനുശേഷം ബംഗളൂരു എഫ്‌സി വീണ്ടും കളത്തിൽ. ഐഎഎസ്‌എല്ലിൽ മുംബൈ സിറ്റി എഫ്‌സിയുമായുള്ള ആദ്യപാദ സെമിക്ക് ഇറങ്ങുകയാണ് സുനിൽ ഛേത്രിയും കൂട്ടരും. മുംബൈയിലാണ് മത്സരം. ലീഗിലെ ഒന്നാംസ്ഥാനക്കാരായ മുംബൈ നേരിട്ട് സെമിയിൽ കടക്കുകയായിരുന്നു. ഷീൽഡ് ജേതാക്കളായ മുംബൈ അവസാന രണ്ട് കളിയിൽ തോൽവി വഴങ്ങി. അതിലൊന്ന് ബംഗളൂരുവിനെതിരെയായിരുന്നു.
അവസാന ഒമ്പത് കളിയും ജയിച്ചാണ് ബംഗളൂരുവിന്റെ വരവ്. പ്ലേ ഓഫിൽ ഒരു ഗോളിന് കേരള ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കി. ഛേത്രിയുടെ ഫ്രീകിക്ക് ഗോളിനെച്ചൊല്ലി ബ്ലാസ്‌റ്റേഴ്‌സ് താരങ്ങൾ കളിനിർത്തി പോയതോടെ ബംഗളൂരുവിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഈ സീസണിലെ ഏറ്റവും മികച്ച ടീമാണ് ഡെസ് ബക്കിങ്‌ഹാം പരിശീലിപ്പിക്കുന്ന മുംബൈ സിറ്റി. രണ്ട് കളിമാത്രമാണ് തോറ്റത്. 14 ജയം, നാല് സമനില.
പരിക്കുമാറി ഗ്രെഗ് സ്‌റ്റുവർട്ട് തിരിച്ചെത്തുന്നത് മുംബൈക്ക് കരുത്തുപകരും. അഹമ്മദ് ജഹു, ജോർജ് ഡയസ്, ബിപിൻ സിങ് എന്നിവരാണ് മുംബൈയുടെ പ്രധാന താരങ്ങൾ.
സീസണിന്റെ തുടക്കത്തിൽ മങ്ങിയെങ്കിലും ബംഗളൂരു തകർപ്പൻ തിരിച്ചുവരവിലൂടെയാണ് സെമിയിലെത്തിയത്. റോയ് കൃഷ്ണയാണ് അവരുടെ പ്രധാനതാരം. ഹാവിയർ ഹെർണാണ്ടസ് നയിക്കുന്ന മധ്യനിരയും അലെക്‌സാണ്ടർ ജൊവാനോവിച്ച് നയിക്കുന്ന പ്രതിരോധവും മികച്ചതാണ്.
പന്ത്രണ്ടിനാണ് രണ്ടാംപാദം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..