ഹൈദരാബാദ്
ഐഎസ്‌എൽ ഫുട്‌ബോൾ രണ്ടാംസെമിയിൽ ഇന്ന് ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്‌സി എടികെ മോഹൻ ബഗാനെ നേരിടും. കഴിഞ്ഞ സീസണിലും ഇരുടീമുകളുമായിരുന്നു സെമിയിൽ ഏറ്റുമുട്ടിയത്. അന്ന് 3–-2നാണ് ഹൈദരാബാദ് ജയം പിടിച്ചത്. ഇത്തവണ കണക്കുതീർക്കാൻകൂടിയാണ് എടികെ ബഗാൻ ഇറങ്ങുന്നത്. ടൂർണമെന്റിലെ ഏറ്റവും മികച്ച പ്രതിരോധനിരകൾ തമ്മിലുള്ള പോരാട്ടമാകും. ഹൈദരാബാദിന്റെ തട്ടകത്തിൽ രാത്രി ഏഴരയ്‌ക്കാണ് ആദ്യപാദ സെമി.
കിരീടം നിലനിർത്തുക എന്നതാണ് മനോളോ മാർക്വസ് പരിശീലിപ്പിക്കുന്ന ഹൈദരാബാദിന്റെ ലക്ഷ്യം. ലീഗ് ഘട്ടത്തിൽ രണ്ടാംസ്ഥാനക്കാരായി നേരിട്ട് സെമിയിലേക്ക് കടക്കുകയായിരുന്നു. ബർത്തലോമേവ് ഒഗ്‌ബച്ചെ നയിക്കുന്ന മുന്നേറ്റനിരയാണ് കരുത്ത്. മുഹമ്മദ് യാസിറും ഹാളിചരൺ നർസാരിയും മധ്യനിരയിൽ പ്രതീക്ഷകളാണ്. തുടർച്ചയായ മൂന്നാംവട്ടമാണ് എടികെ ബഗാൻ സെമി കളിക്കുന്നത്. മൂന്നുതവണ ജേതാക്കളാണ്. വിദേശതാരങ്ങളായ ദിമിത്രി പെട്രാറ്റോസ്, ഹ്യൂഗോ ബൗമസ് എന്നിവരാണ് പ്രധാനികൾ. വിങ്ങിൽ മലയാളിതാരം ആഷിഖ് കുരുണിയന്റെ സാന്നിധ്യവും മൂർച്ച കൂട്ടും. പ്ലേ ഓഫിൽ ഒഡിഷ എഫ്‌സിയെ രണ്ട് ഗോളിന് തകർത്താണ് വരവ്. സീസണിൽ രണ്ടുതവണ ഏറ്റുമുട്ടിയപ്പോൾ ഇരുടീമുകളും ഓരോ കളി ജയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..