കൊൽക്കത്ത> ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് തുടർച്ചയായി രണ്ടാംതവണയും ഐപിഎൽ ക്രിക്കറ്റിൽ പ്ലേഓഫിൽ കടന്നു. അവസാന മത്സരത്തിൽ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഒറ്ററണ്ണിന് തോൽപ്പിച്ചു. 14 കളിയിൽ എട്ട് ജയത്തോടെ 17 പോയിന്റുണ്ട്. റൺനിരക്കിൽ ചെന്നൈ സൂപ്പർ കിങ്‌സിന് പിന്നിൽ മൂന്നാമതാണ്. കൊൽക്കത്ത പുറത്തായി. സ്‌കോർ: ലഖ്‌നൗ 8–-176, കൊൽക്കത്ത 7–-175.
അവസാന ഓവറിൽ റിങ്കു സിങ് കൊൽക്കത്തയെ അവിശ്വസനീയ വിജയത്തിന് അടുത്തെത്തിച്ചു. യാഷ് ഠാക്കൂറിന്റെ ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 21 റൺ. രണ്ട് സിക്‌സറും ഒരു ഫോറുമടക്കം 20 റണ്ണെടുത്ത് റിങ്കു ഞെട്ടിച്ചു. രണ്ട് പന്തിൽ 12 വേണ്ടിയിരിക്കെ ഫോറും സിക്‌സറുമടിച്ച് അവസാനിപ്പിച്ചു. 33 പന്തിൽ 67 റണ്ണുമായി പുറത്താകാതെനിന്നു. നാല് സിക്‌സറും ആറ് ഫോറും നിറഞ്ഞ വെടിക്കെട്ട്. ഓപ്പണർ ജാസൻ റോയ് 45 റൺ നേടി. കൊൽക്കത്തയ്‌ക്കായി രവി ബിഷ്‌ണോയിയും യാഷ് ഠാക്കൂറും രണ്ട് വിക്കറ്റുവീതം വീഴ്‌ത്തി.
ലഖ്‌നൗവിനായി വെസ്‌റ്റിൻഡീസ് താരം പുരാൻ 30 പന്തിൽ 58 റണ്ണെടുത്തു. അഞ്ച് സിക്‌സർ പറത്തിയ പുരാൻ നാല് ഫോറുമടിച്ചു. 10 ഓവറിൽ 73 റണ്ണിന് അഞ്ച് വിക്കറ്റ് നഷ്ടമായശേഷം പുരാൻ ആയുഷ് ബദാനിയെ (21 പന്തിൽ 25) കൂട്ടുപിടിച്ച് സ്‌കോർ ഉയർത്തി. ഇരുവരും ആറാംവിക്കറ്റിൽ 74 റൺ നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..