മുംബൈ
വെസ്റ്റിൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ ശിഖർ ധവാൻ നയിക്കും. രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്‌റ്റൻ. സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി പതിനാറംഗ ടീമിൽ ഇടംപിടിച്ചു. ശുഭ്‌മാൻ ഗില്ലും നിരയിലുണ്ട്.
രോഹിത് ശർമ, വിരാട് കോഹ്‌ലി, ജസ്‌പ്രീത് ബുമ്ര, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി എന്നിവർക്ക് വിശ്രമം അനുവദിച്ചു. പരിക്കേറ്റ ലോകേഷ് രാഹുലിനെ പരിഗണിച്ചില്ല. ജൂലൈ 22ന് പോർട്ട് ഓഫ് സ്‌പെയ്‌നിലാണ് മൂന്നു മത്സര പരമ്പരയ്‌ക്ക് തുടക്കം. ഇതിനുശേഷം അഞ്ച് ട്വന്റി–-20 പരമ്പരയും കരീബിയൻ ദ്വീപിൽ ഇന്ത്യ കളിക്കും. ഈ ടീമിനെ പിന്നീട് പ്രഖ്യാപിക്കും.
ഇത് രണ്ടാംതവണയാണ് ധവാൻ ഇന്ത്യയുടെ ഏകദിന ക്യാപ്‌റ്റനാകുന്നത്. കഴിഞ്ഞവർഷം ജൂലൈയിൽ ശ്രീലങ്കൻ പര്യടനത്തിൽ ടീമിനെ നയിച്ചിരുന്നു. അന്നായിരുന്നു സഞ്ജുവും അവസാനമായി ഏകദിനം കളിച്ചത്.രാഹുലിനെ കൂടാതെ ദീപക് ചഹാർ, കുൽദീപ് യാദവ്, വാഷിങ്‌ടൺ സുന്ദർ എന്നിവരെയും പരിക്കുകാരണം ഒഴിവാക്കി. 24നും 27നുമാണ് രണ്ടും മൂന്നും ഏകദിനങ്ങൾ. എല്ലാത്തിനും വേദി പോർട്ട് ഓഫ് സ്‌പെയ്‌ൻ.
ടീം: ശിഖർ ധവാൻ (ക്യാപ്‌റ്റൻ), ഋതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാൻ ഗിൽ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, രവീന്ദ്ര ജഡേജ, ശാർദുൾ ഠാക്കൂർ, യുശ്‌വേന്ദ്ര ചഹാൽ, അക്‌സർ പട്ടേൽ, ആവേശ് ഖാൻ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അർഷ്‌ദീപ് സിങ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..