റൂർക്കല
പി ആർ ശ്രീജേഷ് വൻമതിലായപ്പോൾ ഹോക്കി പ്രോ ലീഗിൽ ഇന്ത്യ ഓസ്‌ട്രേലിയയെ ഷൂട്ടൗട്ടിൽ 4–-3ന് തോൽപ്പിച്ചു. നിശ്‌ചിതസമയത്ത് 2–-2 ആയിരുന്നു ഫലം. ജയത്തോടെ ഇന്ത്യ പട്ടികയിൽ ഒന്നാമതായി. റൂർക്കലയിൽ എല്ലാ കളിയും ഇന്ത്യ ജയിച്ചു. ആദ്യ മത്സരത്തിലും ഇന്ത്യ ഓസ്‌ട്രേലിയയെ തോൽപ്പിച്ചിരുന്നു. ലോക ചാമ്പ്യൻമാരായ ജർമനിയെയും രണ്ടുതവണ തോൽപ്പിച്ചു.
ഷൂട്ടൗട്ടിൽ ശ്രീജേഷിന്റെ ഗോൾകീപ്പിങ് മികവായിരുന്നു ഇന്ത്യയെ തുണച്ചത്. ആദ്യ അഞ്ച് ശ്രമങ്ങൾ 3–-3 എന്ന നിലയിൽ എത്തിയതോടെ സഡൻ ഡെത്തിലായിരുന്നു തീരുമാനം. ഹർമൻപ്രീത് സിങ് ഇന്ത്യക്കായി ലക്ഷ്യംകണ്ടു. എന്നാൽ, ജാക്ക് വെൽഷിന്റെ ശ്രമം ശ്രീജേഷ് കിടയറ്റ നീക്കങ്ങളിലൂടെ നിഷ്‌പ്രഭമാക്കി. ഓസ്‌ട്രേലിയയുടെ മൂന്ന് ശ്രമങ്ങളാണ് മലയാളിതാരം തടഞ്ഞത്. നിശ്‌ചിതസമയത്തും ശ്രീജേഷ് മികച്ചകളി പുറത്തെടുത്തു. മുന്നിലെത്തിയശേഷമാണ് ഇന്ത്യ രണ്ടുതവണയും സമനില വഴങ്ങിയത്. 100–-ാംമത്സരം കളിക്കുന്ന വിവേക് സാഗർ പ്രസാദ് കളിയുടെ തുടക്കത്തിൽതന്നെ ഇന്ത്യയെ മുന്നിലെത്തിച്ചു. എന്നാൽ, നതാൻ എഫ്രൗസിലൂടെ ഓസ്‌ട്രേലിയ തിരിച്ചടിച്ചു. അവസാന ക്വാർട്ടറിൽ സുഖ്‌ജീത് സിങ് ഇന്ത്യക്ക് ലീഡ് നൽകി. പക്ഷേ, ടിം ഹൊവാർഡ് ഓസ്‌ട്രേലിയയെ ഒപ്പമെത്തിച്ചു. തുടർന്ന് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
മേയിൽ ലണ്ടനിലാണ് ലീഗിൽ ഇന്ത്യയുടെ അടുത്ത പോരാട്ടം. ഇംഗ്ലണ്ടും ബൽജിയവുമാണ് എതിരാളികൾ. നെതർലൻഡ്സിലാണ് തുടർന്നുള്ള മത്സരങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..