ബാസ്‌റ്റെയർ
ജയം ആവർത്തിക്കാൻ രോഹിത് ശർമയും കൂട്ടരും. വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി–-20 ക്രിക്കറ്റ് ഇന്ന് ബാസ്‌റ്റെയറിൽ. ആദ്യകളിയിലെ തകർപ്പൻ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. അഞ്ചു മത്സരപരമ്പരയിൽ 1–-0ന് മുന്നിൽ. രാത്രി എട്ടിനാണ് കളി.
ഒന്നാംമത്സരത്തിൽ 68 റണ്ണിനായിരുന്നു ഇന്ത്യ വിൻഡീസിനെ വീഴ്‌ത്തിയത്. എതിരാളിക്ക് ഒരവസരവും നൽകിയില്ല. ബാറ്റിങ്ങിൽ ക്യാപ്‌റ്റൻ രോഹിത്തും ദിനേശ് കാർത്തിക്കും തിളങ്ങി. പന്തിൽ അർഷ്‌ദീപ് സിങ്, ആർ അശ്വിൻ, രവി ബിഷ്‌ണോയ് എന്നിവരും കരുത്തുകാട്ടി.
ഇന്ത്യൻ നിരയിൽ ഇന്നും പരീക്ഷണങ്ങൾ തുടർന്നേക്കും. സൂര്യകുമാർ യാദവായിരുന്നു ഓപ്പണറായി രോഹിതിന് കൂട്ട്. ഈവർഷം ഇന്ത്യ പരീക്ഷിക്കുന്ന ഏഴാം ഓപ്പണറാണ് സൂര്യ. അശ്വിനും ബിഷ്‌ണോയ്‌ക്കും പുറമേ രവീന്ദ്ര ജഡേജകൂടി ചേർന്നതോടെ മൂന്ന് സ്‌പിന്നർമാരായിരുന്നു ടീമിൽ. ടീമിൽ മാറ്റങ്ങളുണ്ടാകാൻ ഇടയില്ല. ശ്രേയസ് അയ്യർക്കുപകരം സഞ്ജു സാംസൺ അവസരത്തിനായി കാത്തിരിപ്പുണ്ട്. ബാറ്റിങ് നിര സ്ഥിരത കാട്ടാത്തതാണ് വെസ്റ്റിൻഡീസിനെ വലയ്‌ക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..