ഫ്‌ളോറിഡൽ > വെസ്‌റ്റിൻഡീസിനെതിരായ ട്വന്റി–-20 ക്രിക്കറ്റ് പരമ്പര ഇന്ത്യ 4–-1ന് സ്വന്തമാക്കി. അഞ്ചാമത്തെ മത്സരം 88 റണ്ണിന് ജയിച്ചു. സ്‌കോർ: ഇന്ത്യ 8–-188, വിൻഡീസ് 100 (15.4). മൂന്ന് വിക്കറ്റ് നേടിയ സ്‌പിന്നർ അക്‌സർ പട്ടേൽ കളിയിലെ താരമായി. അഞ്ച് കളിയിൽ ഏഴ് വിക്കറ്റെടുത്ത പേസർ അർഷ്‌ദീപ് സിങ്ങാണ് പരമ്പരയിലെ താരം.
ഇന്ത്യൻ സ്‌പിന്നർമാർക്കുമുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെയാണ് വിൻഡീസ് കീഴടങ്ങിയത്. രവി ബിഷ്‌ണോയ് 2.4 ഓവറിൽ 16 റൺ വഴങ്ങി നാല് വിക്കറ്റെടുത്തു. കുൽദീപ് യാദവ് നാല് ഓവറിൽ 12 റൺ വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി. അക്‌സർ പട്ടേൽ മൂന്ന് ഓവറിൽ 15 റൺ നൽകി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. വിൻഡീസ് നിരയിൽ 56 റണ്ണെടുത്ത് ഷിംറോൺ ഹെറ്റ്‌മെയർ മാത്രമാണ് ചെറുത്തുനിന്നത്. വിൻഡീസ് ആദ്യത്തെ 50 റണ്ണെടുക്കാൻ നാല് വിക്കറ്റ് ബലികഴിച്ചു. അടുത്ത 50 റണ്ണിന് ആറ് വിക്കറ്റ് നൽകേണ്ടിവന്നു.
ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യക്കായി 40 പന്തിൽ 64 റൺ നേടിയ ശ്രേയസ് അയ്യരാണ് ഉയർന്ന സ്‌കോറുകാരൻ. ഓപ്പണറായി ഇറങ്ങി എട്ട് ഫോറും രണ്ട് സിക്‌സറും അടിച്ചു. ദീപക് ഹൂഡ (38), സഞ്‌ജു സാംസൺ (15), ഇഷാൻ കിഷൻ (11), ദിനേഷ് കാർത്തിക് (12), അക്‌സർ പട്ടേൽ (9) എന്നിവർ പുറത്തായി. രോഹിത് ശർമയുടെ അഭാവത്തിൽ ക്യാപ്‌റ്റനായ ഹാർദിക് പാണ്ഡ്യ 28 റൺ നേടി. ഒഡീൻ സ്‌മിത്തിന് മൂന്ന് വിക്കറ്റുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..