ഡബ്ലിൻ
ഇന്ത്യ ഉയർത്തിയ റൺമലയ്ക്കരികെ അയർലൻഡ് വീണു. രണ്ടാം ട്വന്റി–-20 ക്രിക്കറ്റിൽ നാല് റണ്ണിന് ജയിച്ച് ഇന്ത്യ പരമ്പര 2–-0ന് സ്വന്തമാക്കി. 226 റൺ വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡ് 221ൽ അവസാനിച്ചു.
സെഞ്ചുറി നേടിയ ദീപക് ഹൂഡയുടെയും (57 പന്തിൽ 104), സഞ്ജു സാംസണിന്റെയും (42 പന്തിൽ 77) കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോർ കുറിച്ചത്. രണ്ടാംവിക്കറ്റിൽ ഇരുവരും 87 പന്തിൽ 176 റണ്ണിന്റെ റെക്കോഡ് കൂട്ടുകെട്ട് സ്ഥാപിച്ചു. മറുപടിയിൽ ക്യാപ്‌റ്റൻ ആൻഡി ബാൽബേണി (37 പന്തിൽ 60), പോൾ സ്‌റ്റെർലിങ് (18 പന്തിൽ 40) എന്നിവർ അയർലൻഡിനായി മിന്നി.
സ്‌കോർ: ഇന്ത്യ 7–-225 അയർലൻഡ് 5–-221
ഇന്ത്യൻ കുപ്പായത്തിൽ ആദ്യമായാണ് സഞ്ജു അരസെഞ്ചുറി നേടുന്നത്. 2015ൽ സിംബാബ്‌വെയ്‌ക്കെതിരെ അരങ്ങേറിയ സഞ്ജുവിന് കഴിഞ്ഞകാലം നിരാശയുടേതായിരുന്നു.13 മത്സരത്തിൽ 174 റണ്ണായിരുന്നു സമ്പാദ്യം. ശ്രീലങ്കയ്‌ക്കെതിരെ കുറിച്ച 39 റണ്ണായിരുന്നു ഉയർന്ന സ്‌കോർ.
കിഷനൊപ്പം (3) ഓപ്പണറായി ക്രീസിലെത്തിയ മലയാളിതാരം പക്വതയോടെ ബാറ്റ് വീശി. തിടുക്കംകാട്ടാതെ, സാഹചര്യത്തിന് അനുസരിച്ചായിരുന്നു നീക്കം. നാല് സിക്‌സറും ഒമ്പത് ഫോറും പായിച്ചു. പതിനേഴാം ഓവറിൽ മാർക് അദെയ്‌റിന്റെ പന്തിൽ ബൗൾഡായാണ് മടങ്ങിയത്. ട്വന്റി–-20യിൽ ഇന്ത്യക്കാരന്റെ നാലാമത്തെ സെഞ്ചുറിയാണ് ഹൂഡ കുറിച്ചത്. അഞ്ചാംമത്സരത്തിലാണ് നേട്ടം. ആറ് സിക്‌സറും ഒമ്പത് ഫോറും പറത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..