കോഴിക്കോട് > ഹീറോ സൂപ്പർകപ്പിന്റെ മൂന്നാംപതിപ്പിന് കോഴിക്കോട് ഇ എം എസ് സ്‌റ്റേഡിയത്തിലും മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലുമായി ഏപ്രിൽ മൂന്നിന് തുടക്കമാവും. ഐ ലീഗിലെ പത്ത് ടീമുകളും സൂപ്പർ ലീഗിലെ 11 ടീമുകളുമാണ് ടൂർണമെന്റിൽ പങ്കെടുക്കുക. ഐ ലീഗിലെ പത്ത് ടീമുകൾ അണിനരിക്കുന്ന നോക്ക് ഔട്ട് മത്സരങ്ങളോടെയാണ് സൂപ്പർ കപ്പിന് തുടക്കമാവുക. ഇതിലെ അഞ്ചു ടീമുകൾ ഉൾപ്പെടെ നാല് ഗ്രൂപ്പുകളിലായി 16 ടീമുകൾ മത്സരിക്കും.
ഗ്രൂപ്പ് എയിൽ ബെംഗളൂരു, കേരള ബ്ലാസ്‌റ്റേഴ്‌സ്, റൗണ്ട് ഗ്ലാസ് പഞ്ചാബ് എന്നീ ടീമുകളാണ് നിലവിൽ ഇടംപിടിച്ചത്. ഗ്രൂപ്പ് ബിയിൽ ഹൈദരാബാദ്, ഒഡീഷ, ഈസ്‌റ്റ് ബംഗാൾ ടീമുകളും ഗ്രൂപ്പ് സിയിൽ എ ടി കെ മോഹൻ ബഗാൻ, എഫ്‌സി ഗോവ, ജംഷഡ്‌പൂർ ടീമുകളുണ്ട്. ഗ്രൂപ്പ് ഡിയിൽ മുംബൈ സിറ്റി, ചെന്നൈയിൻ, നോർത്ത് ഈസ്‌റ്റ് യുണൈറ്റഡ് എന്നീ ടീമുകളുണ്ട്. എല്ലാ ഗ്രൂപ്പിലും ഐ ലീഗിൽ നിന്നുള്ള ഓരോ ടീമുകൾ കൂടിയുണ്ടാകും. എ, സി ഗ്രൂപ്പുകളുടെ കളിയാണ് കോഴിക്കോട് കോർപറേഷൻ സ്‌റ്റേഡിയത്തിലാണ്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങൾ കോഴിക്കോടാണ് അരങ്ങേറുക. ബി, ഡി ഗ്രൂപ്പ് മത്സരങ്ങൾ മഞ്ചേരി സ്‌റ്റേഡിയത്തിൽ നടക്കും.
മത്സരങ്ങൾക്കായി കോഴിക്കോട് കോർപറേഷൻ സ്‌റ്റേഡിയത്തിലെ ഫ്‌ളഡ്‌ലൈറ്റുകൾ മുഴുവൻ പ്രവർത്തനക്ഷമമാക്കും. കാണികൾക്ക് സൗകര്യപ്രദമായി കണികാണാനുള്ള സൗകര്യങ്ങളും സജ്ജമാക്കും. വൈകിട്ട് അഞ്ചരയ്‌ക്കും രാത്രി എട്ടരയ്‌ക്കുമാണ് കളികൾ. മത്സരം സ്‌പോർട്‌സ് ചാനലുകൾ ലൈവായി സംപ്രേഷണം ചെയ്യും.
ഹീറോ സൂപ്പർ കപ്പിന്റെ പ്രഖ്യാപനം കോഴിക്കോട് താജ് ഗേറ്റ്‌വേയിൽ നടന്നു. മേയർ ഇ ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ സെക്രട്ടറി ജനറൽ ഡോ. ഷാജി പ്രഭാകരൻ, കെഎഫ്എ പ്രസിഡന്റ് ടോം ജോസ്, പി രഘുനാഥ്, ഒ രാജഗോപാൽ, ടി പി ദാസൻ, മാത്യു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..