കൊൽക്കത്ത
ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ക്രിക്കറ്റ് ഫൈനലിൽ. ഒന്നാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് തകർത്താണ് അരങ്ങേറ്റ സീസണിൽത്തന്നെ ഗുജറാത്ത് കിരീടപ്പോരിന് ടിക്കറ്റെടുത്തത്. ഡേവിഡ് മില്ലറും (38 പന്തിൽ 68*) ക്യാപ്‌റ്റർ ഹാർദിക് പാണ്ഡ്യയുമാണ് (27 പന്തിൽ 40*) വിജയത്തിലേക്ക് ബാറ്റ് വീശിയത്. നാലാം വിക്കറ്റിൽ ഇരുവരും 106 റൺ ചേർത്തു. അവസാന ഓവറിൽ 16 റൺ വേണമായിരുന്നു. ആദ്യ മൂന്ന് പന്തും സിക്‌സർ പായിച്ച് മില്ലർ ജയമുറപ്പിച്ചു.
സ്‌കോർ: രാജസ്ഥാൻ 6 - 188, ഗുജറാത്ത് 3 - 191 (19.3)
തോറ്റെങ്കിലും സഞ്ജു സാംസണിനും കൂട്ടർക്കും ഇനിയും പ്രതീക്ഷയുണ്ട്. ഇന്ന് നടക്കുന്ന ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്–-ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് എലിമിനേറ്റർ വിജയികളെ രണ്ടാം ക്വാളിഫയറിൽ നേരിടാം.
പ്രാഥമികഘട്ടത്തിൽ കാട്ടിയ സ്ഥിരതയാർന്ന പ്രകടനം നിർണായക മത്സരത്തിലും ഗുജറാത്ത് തുടർന്നു. രാജസ്ഥാൻ മികച്ച സ്‌കോർ ഉയർത്തിയിട്ടും പതറാതെ പിന്തുടർന്നു. മില്ലർ അഞ്ച് സിക്‌സും മൂന്ന് ഫോറും പറത്തി. ശുഭ്‌മാൻ ഗില്ലും മാത്യു വെയ്‌ഡും 35 റൺ വീതമടിച്ചു. സഞ്ജുവിന്റെയും (26 പന്തിൽ 47) ജോസ് ബട്‌ലറുടെയും (56 പന്തിൽ 89) മികവിലാണ് ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാൻ 188 റണ്ണടിച്ചത്. സഞ്ജു മൂന്ന് സിക്‌സറും അഞ്ച് ഫോറും പായിച്ചു. തുടക്കം വിറച്ച ബട്‌ലർ അവസാന ഓവറുകളിലാണ് കത്തിക്കയറിയത്. രണ്ട് സിക്‌സറും 12 ഫോറും ആ ഇന്നിങ്‌സിൽ ഉൾപ്പെട്ടു. വെള്ളിയാഴ്‌ചയാണ് രണ്ടാം ക്വാളിഫയർ. ഫൈനൽ ഞായറാഴ്‌ച അഹമ്മദാബാദിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..