അഹമ്മദാബാദ്> ഗോകുലം കേരള എഫ്‌സി ഇന്ത്യൻ വനിതാ ഫുട്‌ബോൾ ലീഗ് ചാമ്പ്യൻ ക്ലബ്ബാകാൻ ഒരുങ്ങുന്നു. ഇന്ത്യൻ വനിതാ ഫുട്‌ബോൾ ലീഗിലെ ഹാട്രിക് കിരീടമാണ് ലക്ഷ്യം. ഇന്ന് വൈകിട്ട് ആറിന് ബാംഗ്ലൂർ കിക്ക് സ്‌റ്റാർട്ട് എഫ്‌സിയെ നേരിടും. ‘ഇന്ത്യൻ ഫുട്ബോൾ’ എന്ന യു ട്യൂബ് ചാനലിൽ കാണാം. ഗോകുലം സെമിയിൽ ഈസ്‌റ്റേൺ സ്‌പോർട്ടിങ് യൂണിയനെ 5–-1ന് തകർത്തു. ഏതുപ്രതിരോധവും പിളർക്കുന്ന മുന്നേറ്റനിരയാണ് ഗോകുലത്തിന്റെ കരുത്ത്. ഒമ്പത് കളിയിൽ അടിച്ചുകൂട്ടിയത് 59 ഗോളാണ്. വഴങ്ങിയത് ഏഴ്. നേപ്പാൾ ദേശീയതാരം സബിത്ര ഭണ്ഡാരിയാണ് മുഖ്യ ആയുധം. സബിത്ര നേടിയത് 28 ഗോൾ. തമിഴ്‌നാട്ടുകാരി ഇന്ദുമതി കതിരേശൻ എട്ട് ഗോളടിച്ചു. ഒറ്റകളിയും തോൽക്കാതെയാണ് ഗോകുലം ഫൈനലിലെത്തിയത്. ഗ്രൂപ്പിൽ ഏഴ് കളിയിൽ ആറ് ജയവും ഒരു സമനിലയും.
കഴിഞ്ഞ സീസണിൽ സേതു എഫ്‌സിയെ തോൽപ്പിച്ചാണ് കിരീടം നേടിയത്. 2020–-21 സീസണിൽ കോവിഡ് കാരണം ടൂർണമെന്റുണ്ടായില്ല. 2019–-20 സീസണിലും ജേതാക്കളായി. ബാംഗ്ലൂർ കേന്ദ്രമായുള്ള കിക്ക് സ്‌റ്റാർട്ട് എഫ്‌സി ഒമ്പത് കളിയിൽ നേടിയത് 34 ഗോൾ. വഴങ്ങിയത് മൂന്നെണ്ണം. സെമിയിൽ മുൻ ചാമ്പ്യൻമാരായ സേതു എഫ്‌സിയെ മറികടന്നു. കഴിഞ്ഞ സീസണിൽ മൂന്നാംസ്ഥാനമായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..