പാരിസ്
കളിമൺ കോർട്ടിൽ കരുത്തർ മുന്നോട്ട്. ലോക ഒന്നാംനമ്പറുകാരൻ നൊവാക് ജൊകോവിച്ച്, 13 തവണ ചാമ്പ്യനായ റാഫേൽ നദാൽ, രണ്ടാംറാങ്കുകാരൻ ഡാനിൽ മെദ്‌വദെവ് എന്നിവർ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് രണ്ടാംറൗണ്ടിൽ. വനിതകളിൽ എമ്മ റഡുകാനുവും മുന്നേറി.
ഏറെ വിവാദങ്ങൾക്കുശേഷമാണ് ജൊകോവിച്ച് പാരിസിൽ എത്തിയത്. കോവിഡ് വാക്‌സിൻ എടുക്കില്ലെന്ന നിലപാടിനെ തുടർന്ന് ഓസ്‌ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാനാകാതെ മടങ്ങിയിരുന്നു. ഫ്രഞ്ച് ഓപ്പണിലും ആദ്യം കളിക്കാനാകില്ലെന്നായിരുന്നു സൂചന. കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്ന് തീരുമാനിച്ചതോടെയാണ് സെർബിയക്കാരൻ ടൂർണമെന്റിന് എത്തിയത്. ജപ്പാന്റെ യൊഷിറ്റോ നിഷിയോകയെ 6–-3, 6–-1, 6–-0 എന്ന സ്‌കോറിന് തകർത്താണ് ജൊകോവിച്ച് കുതിച്ചത്. ആകെ നാല് ഗെയിം മാത്രമാണ് വിട്ടുകൊടുത്തത്.
ഓസ്‌ട്രേലിയയുടെ ജോർദാൻ തോംപ്‌സണെയാണ് നദാൽ കീഴടക്കിയത് (6-–-2, 6-–-2, 6–--2). 22–-ാം ഗ്രാൻഡ്‌സ്ലാമാണ് സ്‌പാനിഷുകാരന്റെ ലക്ഷ്യം. യുഎസ് ഓപ്പൺ ചാമ്പ്യനായ മെദ്‌വദെവ് അർജന്റീനയുടെ ഫകുണ്ടോ ബാഗിൻസിനെ തോൽപ്പിച്ചു (6-–-2, 6-–-2, 6–--2).
വനിതകളിൽ കൗമാരവിസ്‌മയം റഡുകാനു ഒന്നാംസെറ്റ് നഷ്ടമായശേഷം ചെക്ക് റിപ്പബ്ലിക്കിന്റെ ലിൻഡ നൊസ്‌കോവയെ വീഴ്‌ത്തി. 6–-7, 7–-5, 6–-1 എന്ന സ്‌കോറിനായിരുന്നു യുഎസ് ഓപ്പൺ ജേത്രിയുടെ ജയം. കരോലിന പ്ലിസ്‌കോവയും രണ്ടാംറൗണ്ടിൽ കടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..