പാരിസ്
ഫ്രഞ്ച് ലീഗിൽ തകർപ്പൻ ഗോളുമായി ലയണൽ മെസി പിഎസ്‌ജിക്ക് ജയമൊരുക്കി. ടുളൂസിനെതിരെ പിന്നിട്ടുനിന്നശേഷമായിരുന്നു പിഎസ്‌ജി തിരിച്ചുവന്നത്. 2–-1ന് ആയിരുന്നു ജയം. പിഎസ്‌ജിയുടെ മറ്റൊരു ഗോൾ അഷ്‌റഫ് ഹക്കീമി നേടി. ജയത്തോടെ ഒന്നാംസ്ഥാനത്ത് എട്ട് പോയിന്റ് ലീഡായി പിഎസ്‌ജിക്ക്.
പരിക്കുകാരണം കിലിയൻ എംബാപ്പെ, നെയ്‌മർ എന്നിവരില്ലാതെയാണ് പിഎസ്‌ജി ഇറങ്ങിയത്. കഴിഞ്ഞ അഞ്ച് കളിയിൽ രണ്ട് തോൽവിയും ഒരു സമനിലയും വഴങ്ങേണ്ടിവന്ന പിഎസ്‌ജിക്ക് ടുളൂസിനെതിരെയും തുടക്കം മോശമായിരുന്നു. കളി തുടങ്ങി അരമണിക്കൂർ തികയുംമുമ്പ് ബ്രാങ്കോ വാൻ ഡെൻ ബൂമെൻ ഫ്രീകിക്കിലൂടെ ടുളൂസിനെ മുന്നിലെത്തിച്ചു.
ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഹക്കീമി പിഎസ്‌ജിക്ക് സമനിലയൊരുക്കി.രണ്ടാംപകുതിയുടെ തുടക്കത്തിലായിരുന്നു മെസിയുടെ വിജയഗോൾ. ബോക്‌സിന് പുറത്തുനിന്ന് ഇടംകാൽകൊണ്ട് തൊടുത്ത തകർപ്പൻ ഷോട്ട് വല കുലുക്കി. ലീഗിൽ മെസിയുടെ പത്താം ഗോളാണ്. സീസണിൽ ആകെ നേടുന്ന പതിനഞ്ചാം ഗോളും.
അതിനിടെ, പരിക്കുകൾ പിഎസ്‌ജിയെ തളർത്തുകയാണ്. റെനാറ്റോ സാഞ്ചെസിനും പരിക്കേറ്റു. എംബാപ്പെക്ക് മൂന്നാഴ്‌ച പുറത്തിരിക്കേണ്ടിവരും. നെയ്‌മർക്ക് തുടർച്ചയായ രണ്ടാംമത്സരമാണ് നഷ്ടമാകുന്നത്. ചാമ്പ്യൻസ് ലീഗ് ആദ്യപാദ പ്രീ ക്വാർട്ടറിൽ ബയേൺ മ്യൂണിക്കിനെ നേരിടാനൊരുങ്ങുന്ന പിഎസ്‌ജിക്ക് പ്രധാന താരങ്ങളുടെ പരിക്ക് തിരിച്ചടിയായി. എംബാപ്പെക്ക് കളിക്കാനാകില്ലെന്നാണ് സൂചന. അതിനുമുമ്പ് എട്ടിന് ഫ്രഞ്ച് കപ്പിൽ മാഴ്‌സെയോടും കളിക്കാനുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..