ദോഹ> സാദിയോ മാനെ ഇല്ലെങ്കിലും സെനെഗലിനെ ഡച്ചുകാർ സൂക്ഷിക്കണം. ആഫ്രിക്കയിലെ സിംഹക്കരുത്താണ് സെനെഗൽ. വൻകരയുടെ ചാമ്പ്യൻമാരും. എട്ടരവർഷത്തെ ഇടവേള കഴിഞ്ഞാണ് നെതർലൻഡ്സിന്റെ വരവ്. 2014 ലോകകപ്പിൽ ഡച്ചിനെ മൂന്നാംസ്ഥാനക്കാരാക്കിയ ലൂയിസ് വാൻ ഗാലാണ് ഇക്കുറി പരിശീലകൻ. മൂന്നു തവണ കലാശപ്പോരിൽ കെെവിട്ട കിരീടം. ഡച്ചിന്റെ മോഹവും സ്വപ്നവും അതാണ്.
അട്ടിമറികളുടെ ചരിത്രമുണ്ട് സെനെഗലിന്. 1998ലെ ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ 2002ലെ ലോകകപ്പിന്റെ ആദ്യറൗണ്ടിൽ മുട്ടുകുത്തിച്ച ചരിത്രം.
അൽ തുമാമ സ്‌റ്റേഡിയത്തിൽ രാത്രി ഒമ്പതരയ്‌ക്കാണ് ബലപരീക്ഷണം. എട്ടരവർഷത്തെ കാത്തിരിപ്പിനുശേഷമാണ് നെതർലൻഡ്‌സ് ലോകകപ്പിൽ പന്തുതട്ടാൻ ഇറങ്ങുന്നത്. 2014ൽ ബ്രസീലിലായിരുന്നു അവസാനത്തേത്. റഷ്യയിൽ യോഗ്യതയുണ്ടായില്ല. വാൻഗാൽ എന്ന ചാണക്യനിൽ വിശ്വസിച്ചാണ് ഡച്ച് പടയുടെ വരവ്. ഇത്തവണയും മികച്ച സംഘമാണ്. ക്യാപ്‌റ്റനും പ്രതിരോധക്കാരനുമായ വിർജിൽ വാൻഡിക്, ഫ്രെങ്കി ഡിയോങ്, ഡാലി ബ്ലിൻഡ് എന്നിവരാണ് പ്രധാനികൾ.
മാനെ എന്ന കൊമ്പനില്ലാത്ത ക്ഷീണം സെനെഗലിനുണ്ട്. പരിക്കേറ്റ ബയേൺ മ്യൂണിക്ക് താരം അവസാനനിമിഷമാണ് പിന്മാറിയത്. ക്യാപ്‌റ്റനും പ്രതിരോധനിരയിലെ വമ്പനുമായ കലിദൗ കൗലിബാലിയാണ് സൂപ്പർതാരം. മധ്യനിരയിൽ ഇദ്രിസ ഗയെയുടെ സാന്നിധ്യവും കരുത്താകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..