ദോഹ > പരിക്കേറ്റിട്ടും പിടയാതെയുള്ള കുതിപ്പ് തുടരാൻ ചാമ്പ്യൻമാരായ ഫ്രാൻസ്. ആദ്യകളിയിലെ പതർച്ചയിൽനിന്ന് തിരിച്ചുവരാൻ ഡെൻമാർക്ക്. സ്‌റ്റേഡിയം 974ൽ ഇന്ന് വീറുറ്റ പോരാട്ടം കാണാം. മുമ്പ് രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ഫ്രഞ്ചുകാരെ വീഴ്‌ത്തിയതിന്റെ ആവേശത്തിലാണ് ഡെൻമാർക്ക് എത്തുന്നത്.
ലോകഫുട്‌ബോളറായ കരിം ബെൻസെമ ഉൾപ്പെടെ പ്രധാനികളെല്ലാം ഒന്നൊന്നായി പരിക്കേറ്റ് മടങ്ങിയെങ്കിലും ഫ്രാൻസിന് ഒരു കുലുക്കവുമില്ല. ആദ്യകളിയിൽ ഓസ്‌ട്രേലിയയെ 4–-1ന് മുക്കി. തുടക്കത്തിലേ പിന്നിട്ടുനിന്നിട്ടും, ലൂകാസ് ഹെർണാണ്ടസിനെ പരിക്കുകാരണം നഷ്ടമായിട്ടും ചാമ്പ്യൻമാർ കളംവാണു. ഒളിവർ ജിറൂവും കിലിയൻ എംബാപ്പെയും വിജയരഥം തെളിച്ചു. ആരില്ലെങ്കിലും കുഴപ്പമില്ലെന്ന് പ്രഖ്യാപിച്ചു. എങ്കിലും ടീമിലെ പരിക്കിന്റെ ക്ഷീണം മാറിയിട്ടില്ല. ഏറ്റവും അവസാനം ലൂകാസ് പുറത്തായി. കിങ്‌സ്‌ലി കൊമാന് പരിശീലനത്തിനിടെ പരിക്കേറ്റു. പ്രതിരോധക്കാരൻ റാഫേൽ വരാനെ ശാരീരികക്ഷമത വീണ്ടെടുത്തിട്ടുണ്ട്.
മറുവശത്ത് ഈ ലോകകപ്പിന്റെ ടീമാകുമെന്ന ഖ്യാതിയുമായി എത്തിയ ഡെൻമാർക്ക് ആദ്യകളിയിൽ നിരാശപ്പെടുത്തി. ടുണീഷ്യയോട് ഗോളടിക്കാനാകാതെ പിരിഞ്ഞു. ടുണീഷ്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..